About Me

My photo
Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters, Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Training Center (Dubai), The New Indian Express, Madhyamam and Kerala Kaumudi.

Wednesday, April 15, 2020

പ്രസ് അക്കാദമി ദിനങ്ങൾ

ഡിഗ്രി കഴിഞ്ഞ സമയം. തുടർ പഠനത്തെ കുറിച്ചുള്ള ചർച്ചകൾ വീട്ടിൽ തകൃതിയായി നടക്കുന്നു. എം.എ ഇംഗ്ലീഷ്, ബി.എഡ് , എൽ. എൽ. ബി എന്നിവയായിരുന്നു ചർച്ചകളിൽ നിറഞ്ഞുനിന്ന കോഴ്‌സുകൾ. പ്രൊഫസർ ആയ വാപ്പാക്ക് മകൻ ബി.എഡ് കഴിഞ്ഞു അദ്ധ്യാപകൻ ആയി കാണാനായിരുന്നു ആഗ്രഹം. ആയിടക്കാണ് പത്രത്തിൽ കേരള പ്രസ് അക്കാദമിയിൽ ജേർണലിസം പി. ജി ഡിപ്ലോമക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം വന്നത്. അതെ സമയത് ഏഷ്യാനെറ്റ് ന്യൂസിൽ ജേർണലിസ്റ് ട്രെയിനി വേക്കൻസിയുടെ പരസ്യം സ്ഥിരം വരാറുണ്ടായിരുന്നു. അങ്ങനെ ജേർണലിസ്റ് ആകുന്നതിനെ കുറിച്ച് സ്വപ്നം കാണാൻ തുടങ്ങി.

പ്രധാന മന്ത്രിയുടെ ഓഫീസിൽ വരെ കയറാൻ പറ്റും എന്നാരോ പറഞ്ഞു. പിന്നെ വൈക്കം മുഹമ്മദ് ബഷീറിനെ പോലെ ഒരു എഴുത്തുകാരൻ ആകണമെന്ന ആഗ്രഹവും. അങ്ങനെ രണ്ടും കല്പിച്ചു പ്രസ് അക്കാദമിയിൽ അപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചു. വലിയുമ്മാടെ മകൻ നിഷാനിക്ക ഫാമിലിയുമായി കൊച്ചിയിലാണ് താമസം. ഇക്കാടെ കൂടെയാണ് അപേക്ഷ ഫോറം വാങ്ങാൻ കാക്കനാട് പോയത്. ഇക്കാടെ ഓഫീസ് പാലാരിവട്ടത്താണ്. അവിടത്തെ വൃന്ദാവൻ ഹോട്ടലിൽ കയറി മസാല ദോശയൊക്കെ കഴിച്ചിട്ടാണ് കാക്കനാടെത്തിയത്. അപേക്ഷ നൽകി അധികം താമസിയാതെ എൻട്രൻസ് എക്സമിനുള്ള ഹാൾ ടിക്കറ്റ് കിട്ടി. ഇന്റർവ്യൂവിനു വിളിച്ചപ്പോൾ വീട്ടിൽ ആർക്കും അത്ര വിശ്വാസം വന്നില്ല. ഇന്റർവ്യൂ കഴിഞ്ഞു അക്കാദമിയിൽ നിന്ന് പുറത്തിറങ്ങി ആദ്യം കണ്ട എസ് ടി ഡി ബൂത്തിൽ കയറി വീട്ടിൽ വിളിച്ചു വിവരം പറഞ്ഞു. ഇതിനിടെ അഞ്ചലുള്ള അൻവറിനെയും പുനലൂരുള്ള അഭീഷിനെയും കൊല്ലം കാരെന്ന നിലയിൽ പരിചയപെട്ടു. രണ്ടുപേർക്കും എന്നോടൊപ്പം പ്രസ് അക്കാദമിയിൽ അഡ്മിഷൻ കിട്ടി. വീട്ടിലെത്തി ഒരു വർഷത്തെ ഫീസ് മുപ്പതിനായിരം രൂപ ഡി ഡി ആയി മുൻ‌കൂർ  അക്കാദമിയിൽ കൊടുക്കണം എന്ന വിവരം പറഞ്ഞതോടെ വാപ്പ ഇടഞ്ഞു. കാരണം അഞ്ചു വർഷം കോളേജിൽ രാഷ്ട്രീയം കളിച്ചു നടന്ന എന്നെ വീട്ടുകാർക്ക് അത്ര വിശ്വാസമായിരുന്നു. പിന്നെ നാട്ടിലെ പൗര പ്രമുഖരൊക്കെ ഇടപെട്ടു കാര്യങ്ങൾ തീരുമാനമാക്കി.

നിഷാനിക്ക ആയിരുന്നു ലോക്കൽ ഗാർഡിയൻ. ഇക്കയും ചേട്ടത്തിയും ഇടക്കൊച്ചിയിലാരുന്നു താമസം.ഞാനും അവിടെ കൂടി. ഇടക്കൊച്ചിയിൽ നിന്നും കലൂരേക്ക് ബസുണ്ട് . അവിടുന്ന് കാക്കനാട് ബസിൽ അക്കാദമിയിൽ എത്തും. വൈകിട്ട് ക്ലാസ് കഴിഞ്ഞു പാലാരിവട്ടത്തു ഇക്ക ജോലി ചെയുന്ന എച്.ഡി.എഫ്.സി ബാങ്കിൽ കയറും. വർക്കിസ് സൂപ്പർ മാർക്കറ്റിൽ കയറി മീനൊക്കെ വാങ്ങി ഇക്കയോടൊപ്പം തിരികെ ഇടക്കൊച്ചിയിലേക്ക്. അക്കാദമിയിലെ ആദ്യ ദിവസം തന്നെ മനസിലായി എത്തിയിരികുന്നത് പുലിമടയിലാണെന്ന്. കേരള കൗമുദി റസിഡന്റ് എഡിറ്റർ ആയിരുന്ന എൻ എൻ സത്യവ്രതൻ (യശ്ശശരീരനായ) സാറായിരുന്നു ഡയറക്ടർ. മാതൃഭൂമി ന്യൂസ് കോഓർഡിനേറ്റർ ആയിരുന്ന പി രാജൻ സാർ, മംഗളം ചീഫ് എഡിറ്റർ ആയിരുന്ന കെ എം റോയ് സാർ, മലയാള മനോരമ ചീഫ് സബ് എഡിറ്റർ ഹരികൃഷ്ണൻ സാർ, മലയാള മനോരമ എറണാകുളം ബ്യൂറോ ചീഫ് ആന്റണി ജോൺ സാർ, മാതൃഭൂമി ചീഫ് സബ് എഡിറ്റർ വേണുഗോപാൽ സാർ,  മുൻ എം പി സെബാസ്റ്റിയൻ പോൾ സാർ, എം ലീലാവതി ടീച്ചർ, ടൈറ്റസ്‌ സാർ, രാമചന്ദ്രൻ സാർ, ഹേമലത ടീച്ചർ തുടങ്ങിയവരായിരുന്നു പ്രധാന അധ്യാപകർ. പിന്നെ കെ പി രാമനുണ്ണി, കെ എ ബീന, എം പി ബഷീർ, സക്കറിയ മേലേടം തുടങ്ങിയ ഗസ്റ്റ് അധ്യാപകരും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും വിദ്യാർഥികൾ ഉണ്ടായിരുന്നു അക്കാദമിയിൽ. കോഴിക്കോട്ടുകാരി ധന്യ, മലപ്പുറംകാരി നാജിയ, മൂവാറ്റുപുഴയുള്ള ഗീതു, മഹാരാജാസ് കോളേജ് ചെയര്മാന് ആയിരുന്ന ശ്യാം, കാലടി സർവകലാശാല ചെയര്മാന് ആയിരുന്ന അഭിലാഷ്, മുഖത്തലയുള്ള  രമ്യ, ആലുവക്കാരൻ ജസ്റ്റിൻ, കോട്ടയംകാരൻ നോബിൾ, കണ്ണൂരുള്ള ഹണി, നിലമ്പൂരുകാരൻ സാദിഖ്, പറവൂരുകാരി അനിത, ഷിന്ടോ, ഷമീർ, സന്ദീപ്, വിനീത, നസ്ലിൻ, ഷെറീന, നൗഫിയ, രാജേശ്വരി, ദീപു, ശുഭ അങ്ങനെ ഓരോരുത്തരെയായി പരിചയപെട്ടു.

സാഹിത്യലോകത്ത് പ്രസിദ്ധരായ കെ രേഖ, എസ് സിതാര തുടങ്ങിയവർ അക്കാദമിയിൽ പഠിച്ചതാണെന്ന് ഇതിനിടെ ആരോ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ ആകുന്നതിനെ കുറിച്ചുള്ള സ്വപ്നം അന്നുമുതൽ കാണാൻ തുടങ്ങി. അങ്ങനെ ജേർണലിസത്തിന്റെ ബാലപാഠങ്ങളൊക്കെ പഠിച്ചു കഴിഞ്ഞ ഒരു ദിവസം രാവിലെ 'അക്കാദമിയിലെ വിശേഷങ്ങൾ' എന്ന പേരിൽ ഒരു കഥയുമായാണ് ഞാൻ ക്ലാസ്സിൽ എത്തിയത്. ക്ലാസ്സിലെ സംഭവവികാസങ്ങളായിരുന്നു ഇതിവൃത്തം. സംഭവം ആദ്യ ദിവസം തന്നെ ഹിറ്റായി. പിന്നെ മനോരമയും മാതൃഭൂമിയും വായിക്കുന്നതിനു മുൻപേ എല്ലാവരും 'അക്കാദമിയിലെ വിശേഷങ്ങൾ' വായിക്കാൻ മത്സരിച്ചു. അഭീഷിന്റെ ഇരട്ടക്കുഴൽ തോക്കുമായെത്തുന്ന ജോസ് പ്രകാശ്, സുഡോകു ഷമീർ, ഷെറീനയുടെ നീലക്കുയിൽ, മലപ്പുറം കത്തിയുമായി കറങ്ങുന്ന കുപ്രസിദ്ധ ഗുണ്ട ഇടപ്പള്ളി നൗഫി, അന്യ സംസ്ഥാന തൊഴിലാളി അഭിലാഷ് ഓജാ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ.

ഒരു വർഷത്തെ കോഴ്‌സിന്റെ അവസാനം രണ്ട് ആഴ്ചത്തെ വിശ്വൽ മീഡിയ വർക്ഷോപ് ഉണ്ടായിരുന്നു. ഇപ്പോൾ ദൂരദർശൻ ഡെപ്യൂട്ടി ഡയറക്ടർ ആയ ബൈജു ചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ. അന്ന് 'യുദ്ധം കഴിഞ്ഞു' എന്നൊരു ഡോക്യുമെന്ററി ചെയ്‌തു. തിരുവനന്തപുരം കേരള കൗമുദിയിൽ ഒരു മാസത്തെ ഇന്റേൺഷിപ് കഴിഞ്ഞിറങ്ങുമ്പോൾ ഞാൻ ഒരു ജേർണലിസ്റ് ആയി മാറിക്കഴിഞ്ഞിരുന്നു. ഞങ്ങടെ ബാച്ചിൽ ഗീതുവിനാണ് ആദ്യം ജോലി കിട്ടിയത്. ജീവൻ ടിവിയിൽ വാർത്ത അവതാരകയായി. രണ്ടാം റാങ്കുകാരൻ ദീപു പോലീസ് ആയി. ഏതാണ്ട് അഞ്ചു മാസം നാട്ടിൽ ജോലി അന്വേഷിച്ചു നടന്ന ഞാൻ ഒടുവിൽ സ്പോർട്സ് ജേര്ണലിസ്റ്റായി ഡൽഹിയിലെത്തി. പിന്നീട് പലവട്ടം കൊച്ചിയിൽ പോയിട്ടുണ്ട്. കാക്കനാട് ബസ് സ്റ്റാൻഡിൽ നിന്നും കളക്ട്രേറ്റിന്റ്റെ അകത്തുകൂടി അക്കാദമിയിലേക്ക് ചിരപരിചിതമായ വഴിയിലൂടെ നടന്നിട്ടുണ്ട്. എങ്കിലും ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച സ്നേഹാക്ഷരങ്ങൾ എന്ന എന്റെ കവിതാസമാഹാരവുമായി അക്കാദമിയിൽ എത്തിയ എനിക് ലഭിച്ച സ്വീകരണം മറക്കാൻ കഴിയില്ല. അന്ന് ഹേമലത ടീച്ചർ എന്നെ പുതിയ കുട്ടികൾക്ക് പരിചയപ്പെടുത്തിയതും  ക്ലാസ്സെടുക്കാൻ ക്ഷണിച്ചതും. പിന്നീട് വർഷങ്ങൾക്കിപ്പുറം കൊച്ചിയിൽ ന്യു ഇന്ത്യൻ എസ്പ്രെസ്സിൽ സീനിയർ സബ് എഡിറ്റർ ആയി ജോയിൻ ചെയുമ്പോൾ കൊച്ചി ഒരുപാടു മാറിയിരുന്നു. അപ്പോൾ ബിഗ് ബി യിലെ ബിലാൽ ജോൺ കുരിശിങ്കലിന്റെ ഡയലോഗ് കാതിൽ മുഴങ്ങി കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം പക്ഷെ ബിലാൽ പഴയ ബിലാലാ.

No comments: