About Me

My photo
Content Auditor at Ministry of Information & Broadcasting, New Delhi. Previously worked with e-Triage Training Center, Dubai, The New Indian Express, Doordarshan News (New Delhi), Madhyamam and Kerala Kaumudi.

Sunday, February 11, 2024

വന്യമൃഗങ്ങള്‍ കാടിറങ്ങുമ്പോള്‍

കാടും നാടും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. മനുഷ്യജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന അപകടകരമായ തലത്തിലേക്ക് മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വളർന്നിരിക്കുന്നു. കേരളത്തിലെ മലയോര മേഖലയിൽ വന്യജീവി ആക്രമണങ്ങൾ സർവ്വസാധാരണമായിട്ട് കാലമേറെയായി. എന്നാൽ വയനാട്ടിലെ ജനവാസമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം ആശങ്കയുളവാക്കുന്നു. വന്യജീവി ആക്രമണത്തിൽ ആരും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം എന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്.

കാട്ടാന, കടുവ, കാട്ടുപോത്ത്, കരടി അടക്കമുള്ളവയെല്ലാം നാട്ടിലേക്ക് എത്തുന്ന സാഹചര്യമാണ് ഇന്നുള്ളത്. കേരളത്തിൽ പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവുമധികം വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ വിടാൻ കേരള സർക്കാർ ചിലവഴിച്ചത് 80 ലക്ഷത്തോളം രൂപയാണ്. അരി ഇഷ്ടഭക്ഷണമാക്കിയ അരിക്കൊമ്പന്റെ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെടുകയും നിരവധി വീടുകളും, റേഷൻ കടകളും തകർക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കേരള വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ദുഷ്ക്കരമായ ദൗത്യമായിരുന്നു 'മിഷൻ അരിക്കൊമ്പൻ'. വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടിട്ട് അധികനാളായിട്ടില്ല.

സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷ കേസുകളിൽ 20 ശതമാനം വർധനവുണ്ടായതായി വനം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ ഇത്തരം സംഘർഷങ്ങൾ നേരിടുന്ന ആയിരത്തിലധികം പ്രദേശങ്ങൾ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഓരോ വർഷവും ആനയുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. 2018 നും 2022 നും ഇടയിൽ കാട്ടാന ആക്രമണത്തിൽ മാത്രം 105 പേർ കൊല്ലപ്പെട്ടു. വനംവകുപ്പിന്റെ രേഖകൾ പ്രകാരം കഴിഞ്ഞ 15 വർഷത്തിനിടെ 1500-ഓളം ആളുകൾക്ക് മനുഷ്യ-വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു. കോടിക്കണക്കിനു രൂപയുടെ കൃഷി നാശത്തിനു പുറമെ നൂറുകണക്കിന് വളർത്തുമൃഗങ്ങളും വന്യജീവികളുടെ ആക്രമണത്തിനിരയായി. വനാതിർത്തികളിൽ താമസിക്കുന്ന കർഷകർക്ക് ഏറ്റവും കൂടുതൽ നാശനഷ്ടം വരുത്തിയത് ആനകളും കുരങ്ങുകളും കാട്ടുപന്നികളുമാണ്.

കേരളത്തിന്റെ മൊത്തം ഭൂപ്രദേശത്തിന്റെ ഏകദേശം 30% വനമാണ്. ശരാശരി 70 കിലോമീറ്റർ വീതിയും 3.46 കോടിയിലധികം ജനസംഖ്യയുമുള്ള താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിൽ, സംരക്ഷിത വനമേഖലകൾക്ക് സമീപമാണ് ജനസാന്ദ്രതയുള്ള നിരവധി ജനവാസ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. കൂടാതെ, ധാരാളം കൃഷിതോട്ടങ്ങളും വന്യജീവികളുടെ ആവാസകേന്ദ്രങ്ങൾക്ക് സമീപമാണ്. അടിക്കടിയുണ്ടാകുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തെത്തുടർന്നു വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിലെ കൃഷിയിൽനിന്ന് കർഷകർ പിന്മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്. ജീവഹാനിക്കും വിളനാശത്തിനും ഉചിതമായ നഷ്ടപരിഹാരം നൽകാൻ സംവിധാനമില്ലാത്തതും കർഷകരെ കൃഷിയിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.

വന്യജീവികളുടെ ആവാസകേന്ദ്രങ്ങൾക്ക് സമീപം കൃഷി ചെയ്യുന്നതും, ആന, കടുവ, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതും, വന്യജീവികളുടെ ആവാസകേന്ദ്രങ്ങളിൽ ഒറ്റപ്പെട്ട സമയങ്ങളിൽ കന്നുകാലികളുടെയും മനുഷ്യരുടെയും സഞ്ചാരവുമാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വികസനത്തിന്റെ പേരില്‍ നടക്കുന്ന വന്‍തോതിലുള്ള വനനാശവും കുടിയേറ്റവും സൃഷ്ടിച്ച ആവാസവ്യവസ്ഥകളുടെ ശോഷണം, പ്രത്യേകിച്ച് ഭക്ഷണ ദൗർലഭ്യവും, ജലസ്രോതസ്സുകളുടെ അപരാപ്ത്യതയും മൂലം പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള വന്യജീവികളുടെ പ്രയാണം മറ്റൊരു കാരണമായി പറയുന്നു. നേച്ചർ ക്ലൈമറ്റ് ചേഞ്ച് മാസിക അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനം വന്യമൃഗങ്ങൾക്കും അവയുടെ ആവാസ വ്യവസ്ഥകൾക്കും ഭീഷണിയുയർത്തി മനുഷ്യ-വന്യജീവി സംഘർഷത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.

മനുഷ്യർക്കും വന്യമൃഗങ്ങൾക്കും നിലനില്പിനാവശ്യമായ ഇടമുണ്ടെന്ന് ഉറപ്പാക്കുകയാണ് മനുഷ്യ-വന്യജീവി സംഘർഷ പരിഹാരത്തിന്റെ അടിസ്ഥാനം. വനപ്രദേശങ്ങളും പ്രകൃതിദത്ത ആവാസ വ്യവസ്ഥകളും സംരക്ഷിക്കേണ്ടത് പോലെ തന്നെ പ്രധാനമാണ് ജനവാസ മേഖലയ്ക്ക് ചുറ്റും കാട്ടിനുള്ളിൽ 2-3 കിലോമീറ്റർ ബഫർ സോൺ സൃഷ്ടിക്കുന്നത്. അതുപോലെ വനാതിർത്തിയിൽ സൗരോർജവേലികളും കിടങ്ങുകളും പണിയുന്നത് വഴി കർഷകരെയും കൃഷിയിടങ്ങളെയും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കാം.

കാടിറങ്ങുന്ന വന്യമൃഗങ്ങൾ എല്ലാക്കാലത്തും മനുഷ്യന് വെല്ലുവിളിയാണ്. മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തേണ്ടുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. സർക്കാർ ഉണർന്നു പ്രവർത്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Saturday, July 8, 2023

Sunday, January 8, 2023

ദില്ലിക്കാലം (My दिल्ली Decade)


പതിമൂന്നു വര്ഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2009 ഏപ്രിൽ 10 നു കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും കേരള എക്സ്പ്രെസ്സിൽ ഡൽഹിയിലേക്ക് പുറപ്പെടുമ്പോൾ മാതൃഭൂമിയിലെ ഒ ആർ രാമചന്ദ്രൻ സാറിനെപോലെ അറിയപ്പെടുന്ന ഒരു സ്പോർട്സ് ജേർണലിസ്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം. പ്രസ് അക്കാദമിയിലെ ജേർണലിസം കോഴ്സിന് ശേഷം നാട്ടിൽ ജോലി അന്വേഷിച്ചു ചെരുപ്പ് തേഞ്ഞപ്പോഴാണ് കേരളത്തിന് പുറത്തു ജോലിക്കു ശ്രമികുന്നതും ഡൽഹി ദൂരദർശൻ ന്യൂസിൽ എത്തിപെടുന്നതും. വിഷ്വല് മീഡിയയും ഡൽഹിയിലെ ജീവിതവും വെല്ലുവിളികൾ നിറഞ്ഞതാണെന്ന് താമസിയാതെ മനസിലായി.
ഡൽഹിയിൽ ജാമിയ മിലിയ സർവ്വകലാശാലക്കടുത്തുള്ള സരായ് ജുലെനയിലാണ് താമസം ശരിയായത്. സ്കൂളിൽ എന്റെ സീനിയറായിരുന്ന രമേശ് അവിടെ നോക്കിയ സർവീസ് സെന്ററിൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു. അദ്ദേഹമാണ് അവിടെയുള്ള മലയാളികളെ ഒക്കെ പരിചയപെടുത്തിയത്. സരായ് ജുലെന ഒരു കൊച്ചു കേരളമാണെന്നു വേണമെങ്കിൽ പറയാം. തമ്പി ചേട്ടന്റെ കേരള ഹോട്ടൽ, അലി ഇക്കയുടെ മലബാർ ഹോട്ടൽ, ജോബി ചേട്ടന്റെ സ്റ്റേഷനറി കട, പിന്നെ എംബസി ഉദ്യോഗസ്‌ഥർ ചമഞ്ഞു മലയാളി നഴ്സുമാരുടെ പ്രവാസ സ്വപ്നങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന അനേകം ട്രാവൽ ഏജന്റുമാർ. ഹോളി ഫാമിലി, അപ്പോളോ, എസ്കോര്ട്സ്, അൽ-ഷിഫ തുടങ്ങിയ ഹോസ്പിറ്റലുകളിൽ ജോലി ചെയുന്ന മലയാളി നഴ്സുമാർ ബഹുഭൂരിപക്ഷവും താമസിച്ചിരുന്നത് സരായ് ജുലെനയിലാണ്. തമ്പി ചേട്ടന്റെ കേരള ഹോട്ടലിലെ ചെമ്പാവരി പുട്ടും കടല കറിയുമായിരുന്നു പ്രിയപ്പെട്ട പ്രാതൽ. മലബാർ ഹോട്ടലിലെ ബിരിയാണിയും, പൊറോട്ടയും സമ്പന്നമാക്കിയ അവധി ദിനങ്ങൾ.
മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ ഫഹ്മി റഹ്മാനിയെ പരിചയപ്പെട്ടത് ഒരു ഇന്റർനെറ്റ് കഫെയിൽ വച്ചാണ്. ജാമിയയിൽ നിന്നും PhD എന്ന സ്വപ്നവുമായി ഡൽഹിയിലെത്തിയ അദ്ദേഹം അപ്പോൾ ഡൽഹിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'മില്ലി ഗസറ്റിന്റെ' പത്രാധിപരായിരുന്നു. ഇന്ത്യൻ എക്സ്പ്രസിലെ ഫാസിലിനെ പരിചയപ്പെട്ടത് ഗലിയിലെ പഴക്കടയിൽ വച്ചാണ്. അന്നദ്ദേഹം സ്റ്റേറ്റ്സ്മാനിൽ ജോലി ചെയ്യുകയായിരുന്നു. ഫഹ്മി വഴി കണ്ടെന്റ് റൈറ്റർ വാഹിദിനെയും, അലിഗഢ് സർവകലാശാലയിൽ ഫാസിലിന്റെ സഹപാഠിയായിരുന്ന സ്വാലിഹിനെയും (പിൽക്കാലത്ത് ഇന്ത്യ ടുഡേ മലയാളത്തിൽ സീനിയർ സബ് എഡിറ്ററായി), ജാമിയയിൽ ഗവേഷക വിദ്യാർത്ഥികളായ അനീസ്, സമീർ ബാബു, മാക്സ് ഹോസ്പിറ്റലിൽ നേഴ്സ് ആയ ഹാരിസ് ബാബു തുടങ്ങിയവരെയും പരിചയപെട്ടു. സമീറാണ് സത്യപ്രകാശ് ശർമയുടെ കെട്ടിടത്തിൽ രാമു ഭായിക്ക് 300 രൂപ കൊടുത്ത് എനിക്ക് താമസിക്കാനുള്ള റൂം ശരിയാക്കിയത്. വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഡിപ്ലോമയും പിഎച്ച്ഡിയുമൊക്കെയുള്ള സമീർ ഇപ്പോൾ പഴയ തട്ടകമായ ജാമിയയിൽ അസ്സോസിയേറ്റ് പ്രൊഫെസ്സറാണ്.
അങ്ങനെയിരിക്കെ ആത്മാർത്ഥ സുഹൃത്ത് ആർഷക്ക് ഡൽഹിയിൽ നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്ററിൽ സയന്റിഫിക് ഓഫീസർ ആയി ജോലി കിട്ടി. ഏതാണ്ടതേ സമയത്താണ് രമേശ് നോകിയയിലെ ജോലി രാജിവെച്ചു നാട്ടിലേക്കു മടങ്ങിയത്. ലാജ്പത് നഗറിലായിരുന്നു ആർഷ താമസിച്ചിരുന്നത്. അവധി ദിനങ്ങളിൽ ഞങ്ങളൊന്നിച്ചു ഉഡുപ്പി റസ്റ്ററന്റിൽ നിന്നും മസാല ദോശയൊക്കെ കഴിച്ചു സെൻട്രൽ മാർക്കറ്റിൽ പോയി വരും. 2011 ൽ ഡൽഹിയിലെ ജോലി വിട്ടു ചിക്കാഗോയിലേക്കു പോകും വരെ കാശ് കടം തന്നു സഹായിച്ചത് അവളാണ്. ഇന്ന് അറിയപ്പെടുന്ന പ്രവാസി മലയാളിയാണ് കക്ഷി.
ഓഫീസിൽ ആശയവിനിമയം ഒരു പ്രശ്നമായിരുന്നു. 90 ശതമാനം പേർക്കും ഹിന്ദിയെ അറിയൂ. ഇംഗ്ലീഷിൽ എന്തെങ്കിലും ചോദിച്ചാൽ ഹിന്ദിയിൽ മറുപടി പറയുന്ന മറ്റൊരു കൂട്ടർ. പ്രീഡിഗ്രി വരെ ഹിന്ദി സെക്കന്റ് ലാംഗ്വേജ് പഠിച്ചതും ആമിർ ഖാന്റെ സിനിമകൾ കണ്ടതുമാണ് ഹിന്ദിയുമായുള്ള ആകെ ബന്ധം. പിന്നെ ന്യൂസ്‌റൂമിലെ മലയാളികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. അങ്ങനെ അനിൽ തോമസിനെയും ശാലിനി നായരെയും കണ്ടെത്തി. പക്ഷെ മലയാളം സംസാരിക്കുന്നത് കുറച്ചിലായി കാണുന്ന പാതി മലയാളികളായിരുന്നു രണ്ടു പേരും. ഇതിനിടെ ഡെസ്കിൽ സഹപ്രവർത്തകരായിരുന്ന ആമിർ റിസ്‌വി, നാരായൺ സിംഗ്, അശോക് മാർത്തോളിയ എന്നിവരുമായി സൗഹൃദം സ്ഥാപിച്ചു. ഡയറക്ടർമാരായ മധു നാഗ് സർ, സെന്തിൽ രാജൻ സർ, അനിന്ദ്യ സർ, ഡെപ്യൂട്ടി ഡയറക്ടർ കെ ജി ശർമ്മ സർ, ന്യൂസ് എഡിറ്റർ പ്രകാശ് പന്ത് സർ, ബുള്ളറ്റിൻ എഡിറ്റർമാരായ സാഗ്നിക് ചക്രബർത്തി, സുനൈന മാഡം, വിനീത മാഡം, ന്യൂസ് റീഡർ സ്വാതി ബക്ഷി എന്നിവർ ഒരു തുടക്കക്കാരന് വേണ്ട എല്ലാ പിന്തുണയും നൽകി. കോപ്പി എഡിറ്റിംഗിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് കെ ജി ശർമ്മ സാറിൽ നിന്നാണ്. സീനിയർ ന്യൂസ്‌റീഡർ ആയ മാർക്ക് ലിൻ സർ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിൽ വളരെ അധികം സഹായിച്ചിട്ടുണ്ട്.
ഇതിനിടെ ഉത്തരേന്ത്യക്കാരെ പോലെ ഹിന്ദി സംസാരിക്കണമെന്ന വാശിയായി. ബിഹാറിൽ നിന്നുള്ള റിപ്പോർട്ടർമാരായ കുമാർ അലോക്, ഒ പി ദാസ്, ഋഷി കുമാർ തുടങ്ങിയവരുമായി സൗഹൃദം സ്‌ഥാപിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഡ്യൂട്ടി ചാർട്ടിൽ വന്ന മാറ്റം കണ്ടു ഞാൻ ഞെട്ടി. രാവിലെ 4 മണി മുതൽ ഉച്ചക്ക് 12 വരെ. എല്ലാ മാസവും ഒരാഴ്ച ഇതേ ഷിഫ്റ്റ് ആണെന്ന് വൈകാതെ മനസിലായി. ആഴ്ചയിൽ രണ്ടു ദിവസം അവധിയുള്ളതാണ് ആകെയുള്ള ആശ്വാസം. മുഗൾ വാസ്തുവിദ്യയുടെ നേർക്കാഴ്ചയായ ചെങ്കോട്ടയും, ഹുമയൂൺ ശവകുടീരവും ഒക്കെ കണ്ടത് അങ്ങനെയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് തേടി ഐ എൻ എ മാര്കെറ്റിലേക്കുള്ള അവധി ദിനങ്ങളിലെ യാത്രകൾ. ഇടക്ക് ഒരു അവധി ദിനം അനീസിന്റെയും ഫഹ്മിയുടെയും ക്ഷണം സ്വീകരിച്ചു അവരുടെ റൂമിൽ ബിരിയാണി കഴിക്കാൻ പോയി. ഹാരിസ് ബാബു ആയിരുന്നു പാചകം. അവിടെ വച്ചാണ് മാധ്യമം റിപ്പോർട്ടർ ഹസനുൽ ബന്നയെ പരിചയപ്പെടുന്നത്. താമസിയാതെ ഫഹ്മിയുടെ റൂം ഒരു ഇടത്താവളമായി മാറി.
ഇതിനിടെ നാട്ടിൽ പോയ ഫഹ്മി മാതൃഭൂമി ദിനപത്രത്തിലേക്കുള്ള ട്രെയിനീ ജേർണലിസ്റ്റ് പരീക്ഷ എഴുതിയിരുന്നു. ഒരു മാസത്തിനുള്ളിൽ അദ്ദേഹത്തിന് നിയമന ഉത്തരവ് ലഭിക്കുകയും ഡൽഹി ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. സ്റ്റേറ്റ്സ്മാനിൽ ജേര്ണലിസ്റ്റായ ഫാസിലിനെ ഇടക്കൊക്കെ കാണാറുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ സഹമുറിയന്മാരായ റഹീസിനെയും സെയ്താലിയെയും പരിചയപെട്ടു. ഫാസിലിന്റെ റൂം ഒരു മിനി കേരള ഹൗസ് ആണെന്ന് താമസിയാതെ മനസിലായി. ജാമിയ സർവകലാശാലയിൽ അഡ്മിഷൻ തേടി വരുന്നവർക്കൊക്കെ ഒരു അഭയ സ്ഥാനം. മില്ലി ഗസറ്റിൽ ജോലി ചെയ്തിരുന്ന റിയാസിനെയും (ഇപ്പോൾ ഗോവ പ്രസ് ഇൻഫർമേഷൻ ബ്യുറോയിൽ ഉദ്യോഗസ്ഥൻ), ജേർണലിസം വിദ്യാർത്ഥിയായ മുഹ്‌സിനെയും (ഇപ്പോൾ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ന്യൂസ് എഡിറ്റർ) അവിടെ വച്ചാണ് പരിചയപ്പെട്ടത്.
ജീവിതത്തിലാദ്യമായി ശൈത്യകാലത്തെ അഭിമുഖീകരിക്കുന്നത് ഡൽഹിയിൽ വച്ചാണ്. കനത്ത മൂടൽ മഞ്ഞിൽ ദൂരക്കാഴ്ച കുറയുന്ന അവസ്ഥ. താപനില രണ്ടു ഡിഗ്രി സെൽഷ്യസ് ആയിരിക്കുമ്പോളും രാവിലെ 4 മണിക്കുള്ള ഷിഫ്റ്റ് പതിവുപോലെ തുടർന്നു. സ്വെറ്ററും, ജാക്കെറ്റും, മഫ്‌ലറുമൊക്കെ ഡ്രസ്സ് കോഡിന്റെ ഭാഗമായി. ഇതിനിടെ ആരോഗ്യസ്ഥിതി മോശമായി ഹോളി ഫാമിലി ഹോസ്പിറ്റലിൽ ചികിത്സ തേടേണ്ടി വന്നു.
2010 ൽ ഡെൽഹിയിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസ് കവർ ചെയ്‌ത സ്പോർട്സ് ഡെസ്കിൽ ഇടംപിടിച്ചതിനാൽ ലോകത്തെ മൂന്നാമത്തെ വല്യ കായിക മാമാങ്കം അടുത്ത് കാണാനുള്ള ഭാഗ്യമുണ്ടായി. ആ സമയത്താണ് ഡെപ്യൂട്ടി ഡയറക്ടർ ആയി ശങ്കരനാരായണൻ സർ ന്യൂസ് റൂമിൽ എത്തുന്നത്. മാതൃഭാഷയിൽ സംസാരിക്കാൻ ഒരാളായല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്. സ്ഥലംമാറ്റം കിട്ടിയെത്തിയ ദേവൻ സാറും, അസിസ്റ്റന്റ് ഡയറക്ടർ ആയി ജോയിൻ ചെയ്ത വിനോദ് കുമാർ സാറും (ഇപ്പോൾ ഗോവ പ്രസ് ഇൻഫർമേഷൻ ബ്യുറോയിൽ
ജോയിന്റ് ഡയറക്ടർ) വല്യ പിന്തുണയാണ് നൽകിയത്.
ജാമിയ സർവകലാശാല സാക്ഷ്യം വഹിച്ച രണ്ടു നിക്കാഹുകൾ പറയാതെ പോയാൽ അനൗചിത്യമാകും. ആദ്യ ജോഡി അനീസും റാബിയയും, രണ്ടാമത്തേത് ലിംസീറും നൗഷാബായും. ജാമിയയിലെ ബുദ്ധിജീവികളായ അനസ്, അനീഷ് (ആർ എസ് പി), അഞ്ജു, ശിവ തുടങ്ങിയവരെ പരിചയപ്പെടാനും അവരുടെ ക്ഷണം സ്വീകരിച്ചു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനും കഴിഞ്ഞു. അനസും അനീഷും ഞാൻ താമസിച്ചിരുന്ന അതേ കെട്ടിടത്തിലായിരുന്നു താമസം. നാലാം നിലയിലെ താമസക്കാരായ ജാമിയയിലെ വിദ്യാർത്ഥികൾ ഹസൻ ഷെരീഫും ഷഫീക്ക് പുല്ലൂരുമാണ് ഒരിക്കൽ കടുത്ത പനിപിടിച്ചു കിടപ്പിലായപ്പോൾ സഹായത്തിനെത്തിയത്. ഇതിനിടെ കൊച്ചിയിൽ ന്യു ഇന്ത്യൻ എക്സ്പ്രെസ്സിൽ ജോലി കിട്ടിയ ഫാസിൽ ഡൽഹി വിട്ടു.
നാട്ടിൽ ലീവിന് പോകുമ്പോഴൊക്കെ കേരളത്തിൽ എന്തെങ്കിലും ജോലി സാധ്യതയുണ്ടോ എന്നന്വേഷിക്കുമായിരുന്നു. റിപ്പോർട്ടർ ടീവിയും, മീഡിയ വൺ, മാതൃഭൂമി ന്യൂസ് ചാനലുകളും വന്നപ്പോൾ സന്തോഷിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. 2014 അവസാനത്തോടെ ദൂരദർശൻ ന്യൂസ് വിട്ടു നാട്ടിലേക്കു മടങ്ങി. മാധ്യമം ദിനപത്രത്തിൽ സബ് എഡിറ്റർ ആയി ജോയിൻ ചെയ്‌തെങ്കിലും ഇംഗ്ലീഷ് മീഡിയയിലെ 6 വർഷത്തെ പ്രവർത്തനപരിചയത്തിനു യാതൊരു വിലയും കൽപ്പിക്കാതെ ട്രെയിനി പരീക്ഷ എഴുതണമെന്ന നിബന്ധന അംഗീകരിക്കാൻ കഴിയാതെ പടിയിറങ്ങി. പിന്നീട് ദുബായിൽ ജോലി അന്വേഷിച്ചു പോയെങ്കിലും ഫലമുണ്ടായില്ല. നാട്ടിൽ തിരിച്ചെത്തി ന്യു ഇന്ത്യൻ എക്സ്പ്രെസ്സിൽ സീനിയർ സബ് എഡിറ്റർ ആയും ദുബായിലെ രണ്ടു കമ്പനികളിൽ ഓൺലൈൻ കണ്ടെന്റ് റൈറ്റർ ആയും 2017 വരെ ജോലി ചെയ്‌തു.
ഡൽഹി എന്ന മഹാനഗരം അപ്പോഴും എന്നെ മാടിവിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക് മീഡിയ മോണിറ്ററിങ് സെന്ററിൽ കണ്ടെന്റ് ഓഡിറ്ററായി 2017 ഡിസംബറിൽ വീണ്ടും ഡൽഹിയിലേക്ക്. ദൂരദർശൻ ന്യൂസിൽ ഡയറക്ടർ ആയിരുന്ന സതീഷ് നമ്പൂതിരിപ്പാട് സാറായിരുന്നു പുതിയ ഓഫീസിലെ അഡിഷണൽ ഡയറക്ടർ ജനറൽ. പദവിയുടെ നാട്യങ്ങളില്ലാത്ത ഒരു
തികഞ്ഞ മനുഷ്യസ്നേഹി. താമസം ചിരപരിചിതമായ സരായ് ജുലെനയിൽ. 6 വര്ഷം താമസിച്ച കെട്ടിടത്തിൽ തന്നെ റൂം കിട്ടി. വീണ്ടും മലബാർ ഹോട്ടലിൽ സ്ഥിരം കസ്റ്റമറായി. ജുലെനയിലെ ഗലിയിൽ പരിചിത മുഖങ്ങൾ കുറവായിരുന്നു. ജാമിയയിലെ സുഹൃത്തുക്കളിൽ നല്ലൊരു ശതമാനം പേരും പഠനം പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയിരുന്നു. അപ്പോഴും ഡൽഹിയിൽ തുടർന്ന ജയരാജിനെയും ഷിറാസ് പൂവച്ചലിനെയും മലബാർ ഹോട്ടലിൽ വച്ച് കണ്ടു. കേരള ഹോട്ടലും തമ്പി ചേട്ടനും അപ്രത്യക്ഷമായി പകരം ആനീസ് കേരള കിച്ചൻ വന്നു. പല മലയാളി കച്ചവടക്കാരും നഴ്‌സുമാരായ ഭാര്യമാരോടൊപ്പം കാനഡ, ബ്രിട്ടൺ, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി. ജോബി ചേട്ടന്റെ സ്റ്റേഷനറി കടക്കു മാത്രം ഒരു മാറ്റവുമില്ല.
ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപവും കോവിഡ് മഹാമാരിയും ജീവിതം ദുസ്സഹമാക്കി. ലോക്കഡൗണിൽ ഡൽഹിയിൽ കുടുങ്ങിയതും ബ്രെഡും പഴവും കഴിച്ചു കഴിഞ്ഞതുമൊക്കെ ഭയപ്പെടുത്തുന്ന ഓർമകളാണ്. ഡ്യൂട്ടി ചാർട്ടിൽ വർക്ക് ഫ്രം ഹോം ഇടം പിടിച്ചപ്പോൾ നാട്ടിലേക്കു രക്ഷപെട്ടു. കോവിഡ് നിയന്ത്രണവിധേയമായപ്പോൾ തിരിച്ചു ഡൽഹിയിലെത്തിയെങ്കിലും ഒന്നും പഴയതുപോലെ ആകില്ലെന്ന തിരിച്ചറിവ് നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു. ഒരു ദശാബ്ദം നീണ്ട ഡൽഹി ജീവിതത്തിനു വിരാമമിട്ടു 2022 ഫെബ്രുവരിയിൽ നാട്ടിലെത്തി. 10 വർഷത്തെ പ്രവർത്തന പരിചയം ഉള്ളത് കൊണ്ട് നാട്ടിൽ ജോലി കിട്ടാൻ പ്രയാസമില്ല എന്നാണ് കരുതിയത്. പക്ഷെ സംഭവിച്ചത് മറിച്ചാണ്. ഒരു പ്രമുഖ മലയാള ദിനപത്രത്തിൽ ഇന്റർവ്യൂവിനു പോയപ്പോൾ ചോദിച്ചത് മലയാളം അറിയാമോ എന്നാണ്. മറ്റൊരു പ്രമുഖ മലയാളം വാർത്താ ചാനൽ പറഞ്ഞത് ഇംഗ്ലീഷ് മീഡിയ എക്സ്പീരിയൻസ് അവർ പരിഗണിക്കാറില്ല എന്നാണ്. ഒരാൾ ഇംഗ്ലീഷ് മീഡിയയിൽ ജോലി ചെയ്തു എന്നതുകൊണ്ട് അയാൾ മലയാളി അല്ലാതാവില്ലല്ലോ.
ഡൽഹിയിലെ സംഭവബഹുലമായ ദശാബ്ദത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നേട്ടങ്ങളും നഷ്ടങ്ങളുമുണ്ട്. നേട്ടങ്ങളുടെ പട്ടികയിൽ ആദ്യം വരിക ഫഹ്മി, ഫാസിൽ എന്നീ സുഹൃത്തുക്കളെ ലഭിച്ചതും ഉത്തരേന്ത്യക്കാരെപോലെ ഹിന്ദി സംസാരിക്കാൻ പഠിച്ചതുമാണ്. നഷ്ടങ്ങളുടെ പട്ടികയിൽ ഒ ആർ രാമചന്ദ്രൻ സാറിനെ പോലെ അറിയപ്പെടുന്ന സ്പോർട്സ് ജേർണലിസ്റ്റ് ആകാൻ കഴിഞ്ഞില്ല എന്നതും.

Friday, August 20, 2021

KABUL

The picturesque Kabul looks like a ghost city
After its fall to Taliban
Citizens turn out to be refugees
‘Evacuation’ a day-to-day affair
Horrifying videos unfold chaos and desperation
Chilling reports of human rights violations
Put humanity to shame
Only glimmer of hope comes from Panjshir Valley
Slain Afghan hero Ahmad Shah Massoud’s citadel
Stands up to Taliban
The Northern Alliance flag flies high in Panjshir
Giving a semblance of resistance and will to fight.

Wednesday, April 15, 2020

പ്രസ് അക്കാദമി ദിനങ്ങൾ

ഡിഗ്രി കഴിഞ്ഞ സമയം. തുടർ പഠനത്തെ കുറിച്ചുള്ള ചർച്ചകൾ വീട്ടിൽ തകൃതിയായി നടക്കുന്നു. എം.എ ഇംഗ്ലീഷ്, ബി.എഡ് , എൽ. എൽ. ബി എന്നിവയായിരുന്നു ചർച്ചകളിൽ നിറഞ്ഞുനിന്ന കോഴ്‌സുകൾ. പ്രൊഫസർ ആയ വാപ്പാക്ക് മകൻ ബി.എഡ് കഴിഞ്ഞു അദ്ധ്യാപകൻ ആയി കാണാനായിരുന്നു ആഗ്രഹം. ആയിടക്കാണ് പത്രത്തിൽ കേരള പ്രസ് അക്കാദമിയിൽ ജേർണലിസം പി. ജി ഡിപ്ലോമക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം വന്നത്. അതെ സമയത് ഏഷ്യാനെറ്റ് ന്യൂസിൽ ജേർണലിസ്റ് ട്രെയിനി വേക്കൻസിയുടെ പരസ്യം സ്ഥിരം വരാറുണ്ടായിരുന്നു. അങ്ങനെ ജേർണലിസ്റ് ആകുന്നതിനെ കുറിച്ച് സ്വപ്നം കാണാൻ തുടങ്ങി.

പ്രധാന മന്ത്രിയുടെ ഓഫീസിൽ വരെ കയറാൻ പറ്റും എന്നാരോ പറഞ്ഞു. പിന്നെ വൈക്കം മുഹമ്മദ് ബഷീറിനെ പോലെ ഒരു എഴുത്തുകാരൻ ആകണമെന്ന ആഗ്രഹവും. അങ്ങനെ രണ്ടും കല്പിച്ചു പ്രസ് അക്കാദമിയിൽ അപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചു. വലിയുമ്മാടെ മകൻ നിഷാനിക്ക ഫാമിലിയുമായി കൊച്ചിയിലാണ് താമസം. ഇക്കാടെ കൂടെയാണ് അപേക്ഷ ഫോറം വാങ്ങാൻ കാക്കനാട് പോയത്. ഇക്കാടെ ഓഫീസ് പാലാരിവട്ടത്താണ്. അവിടത്തെ വൃന്ദാവൻ ഹോട്ടലിൽ കയറി മസാല ദോശയൊക്കെ കഴിച്ചിട്ടാണ് കാക്കനാടെത്തിയത്. അപേക്ഷ നൽകി അധികം താമസിയാതെ എൻട്രൻസ് എക്സമിനുള്ള ഹാൾ ടിക്കറ്റ് കിട്ടി. ഇന്റർവ്യൂവിനു വിളിച്ചപ്പോൾ വീട്ടിൽ ആർക്കും അത്ര വിശ്വാസം വന്നില്ല. ഇന്റർവ്യൂ കഴിഞ്ഞു അക്കാദമിയിൽ നിന്ന് പുറത്തിറങ്ങി ആദ്യം കണ്ട എസ് ടി ഡി ബൂത്തിൽ കയറി വീട്ടിൽ വിളിച്ചു വിവരം പറഞ്ഞു. ഇതിനിടെ അഞ്ചലുള്ള അൻവറിനെയും പുനലൂരുള്ള അഭീഷിനെയും കൊല്ലം കാരെന്ന നിലയിൽ പരിചയപെട്ടു. രണ്ടുപേർക്കും എന്നോടൊപ്പം പ്രസ് അക്കാദമിയിൽ അഡ്മിഷൻ കിട്ടി. വീട്ടിലെത്തി ഒരു വർഷത്തെ ഫീസ് മുപ്പതിനായിരം രൂപ ഡി ഡി ആയി മുൻ‌കൂർ  അക്കാദമിയിൽ കൊടുക്കണം എന്ന വിവരം പറഞ്ഞതോടെ വാപ്പ ഇടഞ്ഞു. കാരണം അഞ്ചു വർഷം കോളേജിൽ രാഷ്ട്രീയം കളിച്ചു നടന്ന എന്നെ വീട്ടുകാർക്ക് അത്ര വിശ്വാസമായിരുന്നു. പിന്നെ നാട്ടിലെ പൗര പ്രമുഖരൊക്കെ ഇടപെട്ടു കാര്യങ്ങൾ തീരുമാനമാക്കി.

നിഷാനിക്ക ആയിരുന്നു ലോക്കൽ ഗാർഡിയൻ. ഇക്കയും ചേട്ടത്തിയും ഇടക്കൊച്ചിയിലാരുന്നു താമസം.ഞാനും അവിടെ കൂടി. ഇടക്കൊച്ചിയിൽ നിന്നും കലൂരേക്ക് ബസുണ്ട് . അവിടുന്ന് കാക്കനാട് ബസിൽ അക്കാദമിയിൽ എത്തും. വൈകിട്ട് ക്ലാസ് കഴിഞ്ഞു പാലാരിവട്ടത്തു ഇക്ക ജോലി ചെയുന്ന എച്.ഡി.എഫ്.സി ബാങ്കിൽ കയറും. വർക്കിസ് സൂപ്പർ മാർക്കറ്റിൽ കയറി മീനൊക്കെ വാങ്ങി ഇക്കയോടൊപ്പം തിരികെ ഇടക്കൊച്ചിയിലേക്ക്. അക്കാദമിയിലെ ആദ്യ ദിവസം തന്നെ മനസിലായി എത്തിയിരികുന്നത് പുലിമടയിലാണെന്ന്. കേരള കൗമുദി റസിഡന്റ് എഡിറ്റർ ആയിരുന്ന എൻ എൻ സത്യവ്രതൻ (യശ്ശശരീരനായ) സാറായിരുന്നു ഡയറക്ടർ. മാതൃഭൂമി ന്യൂസ് കോഓർഡിനേറ്റർ ആയിരുന്ന പി രാജൻ സാർ, മംഗളം ചീഫ് എഡിറ്റർ ആയിരുന്ന കെ എം റോയ് സാർ, മലയാള മനോരമ ചീഫ് സബ് എഡിറ്റർ ഹരികൃഷ്ണൻ സാർ, മലയാള മനോരമ എറണാകുളം ബ്യൂറോ ചീഫ് ആന്റണി ജോൺ സാർ, മാതൃഭൂമി ചീഫ് സബ് എഡിറ്റർ വേണുഗോപാൽ സാർ,  മുൻ എം പി സെബാസ്റ്റിയൻ പോൾ സാർ, എം ലീലാവതി ടീച്ചർ, ടൈറ്റസ്‌ സാർ, രാമചന്ദ്രൻ സാർ, ഹേമലത ടീച്ചർ തുടങ്ങിയവരായിരുന്നു പ്രധാന അധ്യാപകർ. പിന്നെ കെ പി രാമനുണ്ണി, കെ എ ബീന, എം പി ബഷീർ, സക്കറിയ മേലേടം തുടങ്ങിയ ഗസ്റ്റ് അധ്യാപകരും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും വിദ്യാർഥികൾ ഉണ്ടായിരുന്നു അക്കാദമിയിൽ. കോഴിക്കോട്ടുകാരി ധന്യ, മലപ്പുറംകാരി നാജിയ, മൂവാറ്റുപുഴയുള്ള ഗീതു, മഹാരാജാസ് കോളേജ് ചെയര്മാന് ആയിരുന്ന ശ്യാം, കാലടി സർവകലാശാല ചെയര്മാന് ആയിരുന്ന അഭിലാഷ്, മുഖത്തലയുള്ള  രമ്യ, ആലുവക്കാരൻ ജസ്റ്റിൻ, കോട്ടയംകാരൻ നോബിൾ, കണ്ണൂരുള്ള ഹണി, നിലമ്പൂരുകാരൻ സാദിഖ്, പറവൂരുകാരി അനിത, ഷിന്ടോ, ഷമീർ, സന്ദീപ്, വിനീത, നസ്ലിൻ, ഷെറീന, നൗഫിയ, രാജേശ്വരി, ദീപു, ശുഭ അങ്ങനെ ഓരോരുത്തരെയായി പരിചയപെട്ടു.

സാഹിത്യലോകത്ത് പ്രസിദ്ധരായ കെ രേഖ, എസ് സിതാര തുടങ്ങിയവർ അക്കാദമിയിൽ പഠിച്ചതാണെന്ന് ഇതിനിടെ ആരോ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ ആകുന്നതിനെ കുറിച്ചുള്ള സ്വപ്നം അന്നുമുതൽ കാണാൻ തുടങ്ങി. അങ്ങനെ ജേർണലിസത്തിന്റെ ബാലപാഠങ്ങളൊക്കെ പഠിച്ചു കഴിഞ്ഞ ഒരു ദിവസം രാവിലെ 'അക്കാദമിയിലെ വിശേഷങ്ങൾ' എന്ന പേരിൽ ഒരു കഥയുമായാണ് ഞാൻ ക്ലാസ്സിൽ എത്തിയത്. ക്ലാസ്സിലെ സംഭവവികാസങ്ങളായിരുന്നു ഇതിവൃത്തം. സംഭവം ആദ്യ ദിവസം തന്നെ ഹിറ്റായി. പിന്നെ മനോരമയും മാതൃഭൂമിയും വായിക്കുന്നതിനു മുൻപേ എല്ലാവരും 'അക്കാദമിയിലെ വിശേഷങ്ങൾ' വായിക്കാൻ മത്സരിച്ചു. അഭീഷിന്റെ ഇരട്ടക്കുഴൽ തോക്കുമായെത്തുന്ന ജോസ് പ്രകാശ്, സുഡോകു ഷമീർ, ഷെറീനയുടെ നീലക്കുയിൽ, മലപ്പുറം കത്തിയുമായി കറങ്ങുന്ന കുപ്രസിദ്ധ ഗുണ്ട ഇടപ്പള്ളി നൗഫി, അന്യ സംസ്ഥാന തൊഴിലാളി അഭിലാഷ് ഓജാ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ.

ഒരു വർഷത്തെ കോഴ്‌സിന്റെ അവസാനം രണ്ട് ആഴ്ചത്തെ വിശ്വൽ മീഡിയ വർക്ഷോപ് ഉണ്ടായിരുന്നു. ഇപ്പോൾ ദൂരദർശൻ ഡെപ്യൂട്ടി ഡയറക്ടർ ആയ ബൈജു ചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ. അന്ന് 'യുദ്ധം കഴിഞ്ഞു' എന്നൊരു ഡോക്യുമെന്ററി ചെയ്‌തു. തിരുവനന്തപുരം കേരള കൗമുദിയിൽ ഒരു മാസത്തെ ഇന്റേൺഷിപ് കഴിഞ്ഞിറങ്ങുമ്പോൾ ഞാൻ ഒരു ജേർണലിസ്റ് ആയി മാറിക്കഴിഞ്ഞിരുന്നു. ഞങ്ങടെ ബാച്ചിൽ ഗീതുവിനാണ് ആദ്യം ജോലി കിട്ടിയത്. ജീവൻ ടിവിയിൽ വാർത്ത അവതാരകയായി. രണ്ടാം റാങ്കുകാരൻ ദീപു പോലീസ് ആയി. ഏതാണ്ട് അഞ്ചു മാസം നാട്ടിൽ ജോലി അന്വേഷിച്ചു നടന്ന ഞാൻ ഒടുവിൽ സ്പോർട്സ് ജേര്ണലിസ്റ്റായി ഡൽഹിയിലെത്തി. പിന്നീട് പലവട്ടം കൊച്ചിയിൽ പോയിട്ടുണ്ട്. കാക്കനാട് ബസ് സ്റ്റാൻഡിൽ നിന്നും കളക്ട്രേറ്റിന്റ്റെ അകത്തുകൂടി അക്കാദമിയിലേക്ക് ചിരപരിചിതമായ വഴിയിലൂടെ നടന്നിട്ടുണ്ട്. എങ്കിലും ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച സ്നേഹാക്ഷരങ്ങൾ എന്ന എന്റെ കവിതാസമാഹാരവുമായി അക്കാദമിയിൽ എത്തിയ എനിക് ലഭിച്ച സ്വീകരണം മറക്കാൻ കഴിയില്ല. അന്ന് ഹേമലത ടീച്ചർ എന്നെ പുതിയ കുട്ടികൾക്ക് പരിചയപ്പെടുത്തിയതും  ക്ലാസ്സെടുക്കാൻ ക്ഷണിച്ചതും. പിന്നീട് വർഷങ്ങൾക്കിപ്പുറം കൊച്ചിയിൽ ന്യു ഇന്ത്യൻ എസ്പ്രെസ്സിൽ സീനിയർ സബ് എഡിറ്റർ ആയി ജോയിൻ ചെയുമ്പോൾ കൊച്ചി ഒരുപാടു മാറിയിരുന്നു. അപ്പോൾ ബിഗ് ബി യിലെ ബിലാൽ ജോൺ കുരിശിങ്കലിന്റെ ഡയലോഗ് കാതിൽ മുഴങ്ങി കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം പക്ഷെ ബിലാൽ പഴയ ബിലാലാ.

Wednesday, April 8, 2020

LOCKDOWN

Masked men and women
Deserted streets and empty markets
Fear and chaos
Politics takes a respite
Bread and banana
Make an unusual entry
Into the menu
Embarrassing Dum Biryani and Fish Masala
Hand sanitizer becomes
The most sought after commodity
Social distancing, lockdown
And home quarantine
Become commonly used words
Aftermath of Coronavirus
Alters the life radically.

ഒരു ലോക്‌ഡോൺ-ക്വാറന്റൈൻ അപാരത

കേരളത്തിൽ കോറോണവൈറസ് സ്ഥിരീകരിച്ച സമയത്താണ് ഡൽഹിയിൽ നിന്നും നാട്ടിലേക്കു അവധിക്കു പോകുന്നത്. സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ചു മാസ്ക് വച്ചായിരുന്നു യാത്ര. തിരുവനന്തപുരം എയർപോർട്ടിൽ പതിവിൽ കവിഞ്ഞ ഒരു ജാഗ്രത കണ്ടു. ചൈനയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നൽകിയപ്പോൾ എക്സിറ്റ് ഗേറ്റ് തുറന്നു. പുറത്തിറങ്ങി ഓല ടാക്സി ബുക്ക് ചെയ്തു. അപ്പോഴാണ് ആൾക്കാർ ശ്രദ്ധിക്കുന്നു എന്ന് മനസിലായത്. മാസ്ക് ആണ് വില്ലൻ. അപ്പോഴേക്കും ടാക്സി എത്തി. ഡ്രൈവർ സംശയത്തോടെ നോക്കുന്നത് കണ്ട് പെട്ടന്ന് മാസ്ക് അഴിച്ചു ബാഗിൽ വച്ചു. ഡൽഹിയിലേക്കുള്ള മടക്കയാത്രയിലും മാസ്ക് ധരിച്ചു. അപ്പോഴും മാസ്ക് സന്തത സഹചാരി ആകുമെന്ന ചിന്ത ഇല്ലായിരുന്നു. ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ കോറോണവൈറസ് ഡല്ഹിയിലെത്തി. അങ്ങനെയാണ് സ്ഥിരമായി മാസ്ക് ധരിക്കാൻ തുടങ്ങിയത്.
ആദ്യമൊക്കെ ഓഫീസിൽ സഹപ്രവർത്തകർ കളിയാക്കിയിരുന്നു. എന്നാൽ കളിയാക്കിയവർ മാസ്ക് വച്ചു വരുന്നത് താമസിയാതെ കാണാൻ കഴിഞ്ഞു. പ്രധാനമന്ത്രി മാർച്ച് 22 ജനത കർഫ്യു പ്രഖ്യപിച്ചപ്പോഴും കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് കരുതിയില്ല. നാട്ടിലേക്ക് എസ്‌കേപ്പ് ആയാലോ എന്നാലോചിച്ചു തീരും മുൻപേ എയർപോർട്ട് അടച്ചു. ആദ്യ ഘട്ട ലോക്കഡോണിന്റെ തുടക്കം വല്യ കുഴപ്പമില്ലായിരുന്നു. കേരള ഹോട്ടലിൽ നിന്നും പാർസൽ വാങ്ങി പോന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞതോടെ ഹോട്ടൽ അടച്ചു. ബ്രെഡും പഴവും മെനുവിൽ ഇടം പിടിക്കുന്നതും മാസ്ക്, സാനിറ്റിസെർ, വർക്ക് ഫ്രം ഹോം തുടങ്ങിയ വാക്കുകൾ നിഘണ്ടുവിൽ ഇടം പിടിക്കുന്നതും ഞെട്ടലോടെ കണ്ടു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ 'സ്വിഗ്ഗി' ഭാഗിഗമായ് പ്രവർത്തിക്കും എന്ന വാർത്ത അറിഞ്ഞു
സ്വിഗ്ഗിയിൽ മെമ്പർഷിപ് എടുത്തു.
ഇഡ്ഡ്ലിയും ദോശയും അന്വേഷിച്ചു ശരവണ ഭവൻ, സാഗർ രത്ന, നൈവേദ്യം തുടങ്ങിയ ഹോട്ടലുകൾ കണ്ടെത്തി. സാഗർ രത്നയിൽ നിന്നും 220 രൂപക്ക് മസാല ദോശ ഓർഡർ ചെയ്‌തപ്പോഴാണ്‌ ബിര്യാണിയേക്കാൾ വിലയുണ്ട് മസാല ദോശക്കെന്നു മനസിലായത്. ആ ദിനങ്ങളിലാണ് നെസ്‌ലെ എവരിഡേ യുമായി ചങ്ങാത്തത്തിലാകുന്നത്. ലാപ്ടോപ്പും ഡെസ്‌ക്ടോപും ഇല്ലാതെ മൊബൈൽ വഴിയുള്ള വർക്ക് ഫ്രം ഹോം ചലഞ്ചിങ് ആയിരുന്നു. എങ്കിലും ഒരു കൈ നോക്കാന് തീരുമാനിച്ചു. കാര്യങ്ങൾ പയ്യെ കൈപ്പിടിയിൽ ഒതുങ്ങിയപ്പോൾ കഴുത്ത് തിരിക്കാൻ വയ്യാതായി. ഇതിനിടെ ആകെയുള്ള ആശ്വാസം നൈവേദ്യത്തിൽ നിന്നുള്ള പലതരം പായസമായിരുന്നു.
സ്ഥിരമായി ബിരിയാണി കഴിച്ചു ബിരിയാണിയോടുള്ള ഇഷ്ടമൊക്കെ പോയി. എത്ര രൂപ കൊടുത്താലും വേണ്ടില്ല ചോറും മീൻകറിയും കിട്ടിയാൽ മതിയെന്നായി. അവശ്യ വസ്തുക്കൾ വാങ്ങാൻ മാത്രം പുറത്തിറങ്ങി. അപ്പോൾ കൊറോണ हमें क्या बिगड़ेगा എന്ന ഭാവത്തിൽ തോളിൽ കയ്യിട്ട് നടക്കുന്ന സ്ഥലവാസികളെ കണ്ട് പകച്ചു. മാസ്കും ഗ്ലോവെസും ധരിച്ചെത്തുന്ന സ്വിഗ്ഗി ഡെലിവറി ഏജന്റ്സിനെ തടഞ്ഞുവച്ചും ചീത്തവിളിച്ചും ഇതേ സ്ഥലവാസികൾ തിണ്ണമിടുക്ക് കാട്ടി. നോ കോൺടാക്ട് ഡെലിവറി ആയിട്ടും പലപ്പോഴും റോഡിൽ പോയി പാർസൽ കൈപ്പറ്റേണ്ട അവസ്ഥയായി. ഇടക്കൊരു ദിവസം റിലൈൻസ് സ്‌പൈസ് മെമ്പർ ആയത്കൊണ്ട് അവശ്യ വസ്തുക്കൾ ഡോർ സ്റ്റെപ് ഡെലിവറി കിട്ടുമെന്ന് മെസ്സേജ് വന്നു. അങ്ങനെ ഹാൻഡ് വാഷും സാനിറ്റിസറും നെസ്‌ലെ എവെരിടേയും റൂമിലെത്തി.
ലോക്കഡോൺ നാലാം ഘട്ടമായപ്പോ ഇളവുകൾ പ്രഖ്യപിക്കപെട്ടു. ബീവറേജ്‌സ് ഔട്ലെറ്റുകൾ തുറന്നു. സാമൂഹിക അകലം കടലാസ്സിൽ മാത്രമാകുന്നതും മുൻ റവന്യു ഉദ്യോഗസ്ഥനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അംഗൻവാടി വിദ്യാഭ്യാസമുള്ള ആളെ പോലെ സംസാരികുന്നതും ഞെട്ടലുളവാക്കി. അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ശ്രമിക് ട്രെയിനിൽ നാട്ടിലേക്കു രക്ഷപെട്ടാലോ എന്നാലോചിച്ചു. ഞാനും ഒരു അന്യ സംസ്ഥാന തൊഴിലാളി ആണെന്ന തിരിച്ചറിവ് ഡൽഹിയിൽ നിന്നും രക്ഷപ്പെടുക എന്ന ചിന്തയിലേക്ക് കാര്യങ്ങളെത്തിച്ചു. കൂടിയിരുന്നു ചീട്ടു കളിക്കുന്ന സ്ഥലവാസികളുടെ ചിത്രം ഭയപ്പെടുത്തി. ജൂൺ ഒന്നിന് ഡൽഹിയിൽ നിന്നും എയർ ഇന്ത്യ ഫ്ലൈറ്റിൽ കേരളത്തിലേക്ക് രക്ഷപെട്ടു. ഒരുപാടു തവണ തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങിയപ്പോഴും അനുഭവിക്കാത്ത സന്തോഷം അന്ന് ഫ്ലൈറ്റ് ലാൻഡ് ചെയുമ്പോൾ തോന്നി. ഇന്ന് ക്വാറന്റൈനെ ഏഴാം ദിവസമാണ്. ചിന്നക്കട വിജിപി റസിഡൻസിയിൽ. സ്വിഗ്ഗി ഇപ്പൊഴും കരുതലുമായി കൂടെയുണ്ട് നെസ്‌ലെ എവെരിടയോടൊപ്പം.

Friday, May 10, 2019

തൂക്കുപാലത്തിന്റെ നാട്ടിൽ

മറവിയുടെ മാറാല തട്ടാത്ത ഓർമ്മചിത്രങ്ങളിൽ ഇപ്പോഴും കൊല്ലം-ചെങ്കോട്ട റൂട്ടിൽ കൂകിപ്പായുന്ന മീറ്റർ ഗേജ് തീവണ്ടിയുണ്ട്. കുണ്ടറ റെയിൽവേ സ്റ്റേഷനിൽ നിന്നും പുനലൂരിലേക്കുള്ള യാത്രകൾ റെയിൽപാത പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്നു. ആ യാത്രകളെക്കുറിച്ചു പറയും മുൻപ് പുനലൂർ പോളിടെക്‌നിക്കിനെ കുറിച്ചു പറയണം. കൊട്ടിയം എസ്‌. എൻ പോളിടെക്‌നിക്കിൽ വച്ചായിരുന്നു ഇന്റർവ്യൂ. ഇലക്ട്രോണിക്സ് ആയിരുന്നു ആദ്യ ഓപ്ഷൻ. കൊട്ടിയം പോളിയിൽ സീറ്റ് കുറവായത് കൊണ്ടും ബുദ്ധിജീവികൾ ആദ്യം തന്നെ അഡ്മിഷൻ എടുത്തത് കൊണ്ടും പുനലൂർ ഗവണ്മെന്റ്  പോളിയിലാണ് അഡ്മിഷൻ തരപ്പെട്ടത്.

പുനലൂർ പോളിടെക്‌നിക്‌ ആരംഭിച്ചിട്ട് അധികനാളായിട്ടില്ലായിരുന്നു. സ്വന്തം കെട്ടിടം  ആയിട്ടില്ലാത്തതിനാൽ ചെമ്മന്തൂർ സ്കൂളിലായിരുന്നു ക്ലാസുകൾ. പുതിയ ബാച്ചിനെ വരവേൽക്കാൻ എസ്‌ എഫ് ഐ, എ ബി വി പി സംഘടനകൾ ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. സീനിയർസും കോളേജിലെ പ്രധാന നേതാക്കളുമായ സന്ദീപ്, ഷമീർ, രഞ്ജിത്, പ്രദീപ് തുടങ്ങിയവരെ പരിചയപെട്ടു. ആദ്യത്തെ രണ്ടാഴ്‌ച്ച ഞാൻ അഞ്ചലുള്ള വല്യച്ഛന്റെ മകളുടെ വീട്ടിൽ നിന്നായിരുന്നു കോളേജിൽ പൊയ്ക്കൊണ്ടിരുന്നത്. പിന്നീട് കുറച്ചുകൂടി അടുത്ത കുന്നിക്കോടേക്ക് താമസം മാറി.  കുന്നിക്കോട്-പുനലൂർ റൂട്ടിൽ കെ എസ്‌ ആർ ടി സി കൺസെഷൻ തരപ്പെടുത്തി. രാവിലെ കുന്നിക്കോട് നിന്ന് ചെമ്മന്തൂര് ഇറങ്ങും. ഇതിനിടെ ക്ലാസുകൾ നെല്ലിപ്പള്ളിയിലേക്കും വട്ടപ്പടയിലേക്കും മാറി. ചെമ്മന്തൂർ ഇറങ്ങി കോളേജ് ബസിൽ കയറും. ബസ് പുനലൂർ റെയിൽവേ സ്റ്റേഷൻ വഴി (പ്രിൻസിപ്പൽ സലിം കുമാർ സാറും കൊല്ലത്തു നിന്നും ട്രെയിനിൽ പുനലൂർ എത്തുന്ന വിദ്യാര്ധികളും അവിടെ നിന്ന് കയറും) നെല്ലിപ്പള്ളിയിലേക്കും അവിടെ നിന്ന് വട്ടപ്പടയിലേക്കും. അഞ്ചലുള്ള അനു, ഗായത്രി, അഗസ്ത്യക്കോടുള്ള അനുജ, കരിക്കോടുള്ള ശ്രീകുമാർ, ബിനോയ്, നിഷ, രശ്മി, ശ്രീജ, സിന്ധു, രാജി, സുനീഷ് ഷിബു, ദിലീപ്, മനോജ്, അനീഷ്, സ്മിതലാൽ, സ്മിത, ജ്യോത്സ്ന, സരസ്വതി, ഷിജി  കൃഷ്ണകുമാർ (അടുത്തിടെ ജീവിതം അവസാനിപ്പിച്ചു) അങ്ങനെ സഹപാഠികളെ ഓരോരുത്തരെയായി പരിചയപെട്ടു.
മറ്റു ബ്രാഞ്ചുകളായ സി.റ്റി, സി.എ.ബി.എം ഇവിടങ്ങളിലുള്ളവരുമായും സൗഹൃദം സ്ഥാപിച്ചു. റാഫി, കിഷോർ, വിജീഷ്, ബ്ലെസി, പ്രിൻസി, അനില, വിനീത, സോണി, ശശികല പിന്നെ ജൂനിയേഴ്‌സായ റിനു രാജ് , റജി, ഷാനിമ, ഷെഫിന്, ബെൻസി. ഷംനാദ് സാർ, അഞ്ജന ടീച്ചർ, നസീമ ടീച്ചർ,സിദ്ധാർഥൻ സാർ, മത്തായി സാർ, അശോകൻ സാർ, സുരേഷ് സാർ ഇവരൊക്കെ ആയിരുന്നു പ്രധാന അധ്യാപകർ.

ചില ദിവസങ്ങളിൽ നെല്ലിപ്പള്ളിയിലാകും ക്ലാസ്. മറ്റുചിലപ്പോൾ വട്ടപ്പടയിലും. അങ്ങനെയിരിക്കെ ഇലക്ട്രോണിക്സിൽ ഷിബു, ദിലീപ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കെ എസ് യു രൂപീകരിക്കാനുള്ള ശ്രമം നടക്കുന്നതായി മനസിലായി. താമസിയാതെ ഷിബുവിന്റെ നേതൃത്വത്തിൽ കെ എസ് യു യൂണിറ്റ് രൂപം കൊണ്ടു. കോളേജിലെ എസ് എഫ് ഐ ക്കാർ ഷിബുവിനെ കയ്യേറ്റം ചെയ്യുകയും കാര്യങ്ങൾ സംഘർഷാവസ്ഥയിലേക് പോകുകയും ചെയ്‌തു. ആദ്യവർഷം കാര്യമായി രാഷ്ട്രീയപ്രവർത്തനം ഇല്ലായിരുന്നെങ്കിലും കെ എസ് യു വിന്റെ ശക്‌തികേന്ദ്രമായ ഇലക്ട്രോണിക്സിൽ ഒരു എസ് എഫ് ഐ ക്കാരനായിത്തന്നെ നിൽക്കുന്നതാണ് നല്ലതെന്നു എനിക്ക് മനസിലായി. ഇതിനിടെ ഞാൻ കുന്നിക്കോട്ന്നു താമസം മാറി. പുനലൂർ ആയി താമസം. നെല്ലിപ്പള്ളിൽ നിന്നും ക്ലാസ്സുകളും വട്ടപ്പടയിലേക് മാറി. അപ്പോഴേക്കും മിക്കവരും കോളേജ് ബസ് ഉപേക്ഷിച്ചിരുന്നു. വട്ടപ്പടയിലേക്ക് രാവിലെ ജീപ്പ് വിളിച്ചാണ് പോയിരുന്നത്. മിനിമം ഇരുപത് പേരെങ്കിലും കയറണം.അൻപത് രൂപ എല്ലാവരും കൂടിയാണ് കൊടുക്കുക. ആ വർഷത്തെ സംസ്ഥാന പോളി യൂണിയൻ ഉത്കാടനം പുനലൂർ വച്ചായിരുന്നു. സംസ്ഥാന പോളി യൂണിയൻ ചെയർമാൻ പുനലൂർ പോളിയിലെ ഷമീർ ആയത് കൊണ്ടാണ് അങ്ങനൊരു അവസരം കിട്ടിയത്. യശ്ശശരീരനായ വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ സംഗീത പരിപാടി  ആയിരുന്നു പ്രധാന ആകർഷണം. ആദ്യ വർഷത്തിന്റെ അവസാനം കന്യാകുമാരിയിലേക്ക് ഒരു വിനോദ യാത്ര പോയി. രണ്ടാം വര്ഷം ആയപ്പോഴേക്കും കോളേജിലെ എല്ലാ വിദ്യാർത്ഥി സംഘടനകളുടെയും നേതാക്കൾ ഇലക്രോണിക്‌സിലായി. ക്ലാസ്സിൽ വല്ലപ്പോഴും കയറിയിരുന്ന എനിക്ക് ഇലക്ട്രോണിക്സ് ലാബ് ഒരു ബാലികേറാമലയായിരുന്നു. സിന്ധുവും ശ്രീജയുമായിരുന്നു മിക്കപ്പോഴും എന്നെ രക്ഷപെടുത്തിയിരുന്നത്.

എല്ലാ ക്യാമ്പസിലെയും പോലെ ഇവിടെയും കമിതാക്കൾക്ക് ഒട്ടും കുറവില്ലായിരുന്നു. ഷിജുവും ഷാനിയയും പോളിയിലെ പ്രണയം പിൽക്കാലത്ത് വിവാഹത്തിൽ എത്തിച്ചു. തായ്‌ലക്ഷ്മി, രാംരാജ്, അഞ്ചൽ വർഷ ഇതായിരുന്നു സ്ഥലത്തെ പ്രധാന തീയറ്ററുകൾ. കല്യാണരാമൻ, മീശമാധവൻ, രാക്ഷസരാജാവ്, തിളക്കം അങ്ങനെ എത്രയോ സിനിമകൾ. വട്ടപ്പട കല്ലടയാറിന്റെ തീരത്തുള്ള പ്രകൃതിരമണീയമായ ഒരു സ്ഥലമായിരുന്നു. നീർച്ചോലകളും റബ്ബർതോട്ടങ്ങളും ഉള്ള ഒരു പച്ചത്തുരുത്തു. സമരമുള്ള ദിവസങ്ങളിൽ പുനലൂർ നിന്നും കുറ്റാലത്തേക്കോ പാലരുവിയിലേക്കോ കണ്ണറ പാലത്തിലൂടെ മീറ്റർ ഗേജ് തീവണ്ടിയിലുള്ള യാത്ര മറക്കാൻ കഴിയില്ല. കോളേജിലെ സംഭവങ്ങളെ ആസ്പദമാക്കി എത്രയോ കഥകളും കവിതകളും എഴുതി. 'വട്ടപ്പട വിശേഷങ്ങൾ' കോളേജ് ഒന്നടങ്കം ഏറ്റെടുത്ത പംക്തി ആയിരുന്നു.

രണ്ടാം വർഷത്തിന്റെ പകുതിയോടെ ഞാൻ വീട്ടിൽ നിന്നും ട്രെയ്‌നിലാക്കി കോളേജിലേക്കുള്ള യാത്ര. ചാത്തന്നൂർ നിന്നും രാവിലെ പാർവതി ബസിൽ കുണ്ടറ ഇറങ്ങും. അവിടെ നിന്നും ദിലീപ്, മനോജ്, രാജി, സി.ടി യിലെ ചിഞ്ചു, അനുജ, രജനി തുടങ്ങിയവരോടൊപ്പം മീറ്റർ ഗേജ് ട്രെയിനിൽ പുനലൂരേക്ക്. ഇടയ്ക് ഷിബുവും അനിലും ട്രെയിനിൽ വരാറുണ്ട്. നാടൻ പാട്ടുമായി രംഗം കൊഴുക്കും. കൊല്ലത്തു നിന്നും റാഫി, നിയാസ്, സ്മിജിത് തുടങ്ങി ഒരു വൻ സംഘം തന്നെ ട്രെയിനിൽ ഉണ്ടാകും.

രണ്ടാം വര്ഷം ക്ലാസുകൾ അവസാനികുന്നതിനു മുൻപ് നടന്ന എസ് എഫ് ഐ യൂണിറ്റ് സമ്മേളനത്തിൽ ഞാൻ കോളേജ് യൂണിറ്റ് പ്രസിഡന്റ് ആയി   തിരഞ്ഞെടുക്കപ്പെട്ടു.ഏതാണ്ട് അതെ സമയം തന്നെ ഷിബു കെ എസ് യു യൂണിറ്റ് പ്രസിഡന്റായി. മൂന്നാം വര്ഷം ഇലക്ട്രോണിക്സിൽ രാഷ്ട്രീയമായ ചേരിതിരിവ് പ്രകടമായി തുടങ്ങി. അക്കൊല്ലം നടന്ന പോളി യൂനിയൻ തിരഞ്ഞെടുപ്പിൽ ഒട്ടുമിക്ക സ്ഥാനാർത്ഥികളും ഇലക്ട്രോണിക്സിൽ നിന്നായിരുന്നു. ഷിബു കെ എസ് യു ചെയര്മാന് സ്ഥാനാർത്ഥി, അനിൽ എ ബി വി പി ചെയര്മാന് സ്ഥാനാർത്ഥി, അഷ്‌റഫ് എ ബി വി പി വൈസ് ചെയര്മാന്  സ്ഥാനാർത്ഥി. ദിലീപ് കെ എസ് യു ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ഞാൻ കൗൺസിലർ പോസ്റ്റിലേക്ക്  എസ് എഫ് ഐ സ്ഥാനാർത്ഥിയായി. സി.ടി യിലെ അജേഷ് ആയിരുന്നു എന്റെ എതിരാളി. വാശിയേറിയ പോരാട്ടത്തിൽ അൻപത് വോട്ടിനു ഞാൻ ജയിച്ചു (സ്വന്തം ക്ലാസ്സായ ഇലക്ട്രോണിക്സിൽ നിന്നും പതിനേഴ് വോട്ട് മാത്രം കിട്ടിയിട്ടും). എനിക്ക് പുറമെ ഷിബുവും ദിലീപും ജയിച്ചു. അക്കൊല്ലം സംസ്ഥാന പോളി കലോത്സവം തിരൂരായിരുന്നു നടന്നത്. പുനലൂരിൽ നിന്നും ആർട്സ് ക്ലബ് സെക്രട്ടറി ദിലീപിനോടും മത്സരാർത്ഥികളോടുമൊപ്പം തിരൂരിലെത്തി. നാലു ദിവസത്തെ കലോത്സവത്തിനിടെ തിരൂർ ഖയാം തീയറ്ററിൽ പോയി ബിപാഷ ബസുവിന്റെ 'ജിസം' സിനിമ കണ്ടു. മൂന്നാം വർഷം പോളിയിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായെങ്കിലും എല്ലാം രമ്യമായി പരിഹരിക്കാൻ കഴിഞ്ഞു. ഒൻപത് ദിവസത്തെ ഒരു സ്റ്റഡി ടൂറോടെയാണ് പോളി ജീവിതത്തിനു തിരശീല വീണത്.

കൗമാരത്തിന്റെ അവസാന പകുതിയേ ഒരു ഉത്സവമാക്കിയ തൂക്കുപാലത്തിന്റെ നാട്. കടുകുമണിയോളം ചെറുതായ ആ ഓർമകളെ കുന്നോളം വലുതാക്കിയ ഫേസ്ബുക്, വാട്സാപ്പ്, മെസ്സഞ്ചർ തുടങ്ങിയ സോഷ്യൽ മീഡിയ രാജാക്കന്മാരോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.