About Me

My photo
Former Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters (Thiruvananthapuram), Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Educational Support Services (Dubai), The New Indian Express, Madhyamam and Kerala Kaumudi.

Saturday, November 1, 2025

രാമു ഭായി

 

ഡൽഹിയിലെ സംഭവബഹുലമായ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ അനേകം മനുഷ്യർക്കിടയിൽ നാലാളുടെ ജോലി ഒറ്റക്ക് ചെയ്തിരുന്ന ഒരു കുറിയ മനുഷ്യനുണ്ടായിരുന്നു. അടുപ്പമുള്ളവർ ദാദ എന്നുവിളിച്ചിരുന്ന രാമു ഭായി. കൗമാരത്തിന്റെ അവസാന പകുതിയിൽ സരായ് ജുലെനയിലെ പൗരപ്രമുഖനായ സത്യപ്രകാശ് ശർമ്മയുടെ വീട്ടിൽ ജോലിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശി.

അഞ്ച് ബഹുനിലകെട്ടിടങ്ങളുടെ മാലിക്ക് ആയിരുന്നു സത്യപ്രകാശ് ശർമ്മ. പല രൂപഭാവത്തിലുള്ള ready-to-rent മുറികളുള്ള ഈ കെട്ടിടങ്ങളുടെ പരിപാലനമായിരുന്നു രാമു ഭായിയുടെ പ്രധാന ജോലി. ഇടക്ക് ബ്രോക്കറായും പ്ലംബറായും മേസ്തിരിയായും വേഷം മാറും. രാവിലെ 3.30 നു എല്ലാ കെട്ടിടങ്ങളിലെയും മോട്ടോർ ഓൺ ചെയ്യുന്നതോടെ രാമു ഭായിയുടെ ഒരു ദിവസം ആരംഭിക്കും. Early morning shift ഉള്ള ദിവസങ്ങളിൽ ഓഫീസിലേക്ക് പോകാനിറങ്ങുമ്പോൾ ഗലിയിൽ ദാദയുണ്ടാകും.

ഒരു ദിവസം രാവിലെ ഭക്ഷണം കഴിക്കാൻ ഇറങ്ങുമ്പോൾ ഗേറ്റിനടുത്ത് രാമു ഭായിയെ പതിവില്ലാതെ കാണാനിടയായി. കാര്യമന്വേഷിച്ചപ്പോൾ ആക്രിക്കാരനെ കാത്തുനിൽക്കുകയാണെന്നു പറഞ്ഞു. ഒരു കെട്ട് പഴയ പത്രവും വാടകക്കാർ ഉപേക്ഷിച്ചുപോയ കുറച്ചു സ്റ്റീൽ പാത്രങ്ങളും. മക്കാൻ മാലിക്ക് അറിയാതെ വിൽക്കാനുള്ള പരിപാടിയാണ്. പത്രക്കെട്ടിന്‌ മുകളിലിരിക്കുന്ന ഒരു പുതിയ ഫയൽ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഫയൽ എടുത്ത് മറിച്ചു നോക്കി. സയ്യിദ് സമീർ എന്ന മലയാളിയുടെ SSLC ബുക്ക് ഉൾപ്പടെയുള്ള സർട്ടിഫിക്കറ്റുകളാണ്. ഇതെവിടുന്നു കിട്ടി എന്ന ചോദ്യത്തിന് രാമു ഭായി വ്യക്തമായി ഉത്തരം നൽകിയില്ല.

ജാമിയ മിലിയ സർവകലാശാലയിൽ അഡ്മിഷൻ നടക്കുന്ന സമയമാണ്. നാട്ടിൽ നിന്നും വന്ന ആരോ ഏതോ റൂമിൽ മറന്നുവച്ചതാകും എന്ന നിഗമനത്തിലെത്തി. ആ ഫയൽ അന്വേഷിച്ചു അതിന്റെ ഉടമ വരുമെന്നും അതില്ലാതെ പഠനം മുടങ്ങുമെന്നും അതിനാൽ ആക്രിക്കാരന് കൊടുക്കരുതെന്നും പറഞ്ഞു നോക്കി. രാമു ഭായിക്ക് കുലുക്കമില്ല. പതിയെ തന്ത്രം മാറ്റി. വൈകിട്ടത്തെ ചായയും സമൂസയും ഓഫർ ചെയ്തതോടെ ഫയൽ എന്റെ കയ്യിലെത്തി. ഫയൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഒരു ലാൻഡ്‌ലൈൻ നമ്പർ കിട്ടി. അപ്പോൾ തന്നെ വിളിച്ചു. സയ്യിദ് സമീറിന്റെ വീടാണ്. കാര്യം പറഞ്ഞു. വൈകാതെ ആൾ നേരിട്ടെത്തി ഫയൽ കൈപ്പറ്റി ഒരു താങ്ക്‌സും പറഞ്ഞു പോയി. അന്ന് ഫയലുമായ പോയ സയ്യിദ് സമീർ പിന്നീട് PhD കരസ്ഥമാക്കി.

ഇതിനിടെ ആഴ്ചയിലൊരിക്കൽ റൂം ക്ലീൻ ചെയ്യാൻ വരാമെന്നു രാമു ഭായി സമ്മതിച്ചു. സത്യപ്രകാശ് ശർമ്മ അറിയരുതെന്ന ഉപാധി ഞാനും അംഗീകരിച്ചു. അവധിയുള്ള ദിവസങ്ങളിൽ ടെറസിലെ അരമതിലിൽ രാമു ഭായിയുമായി സംസാരിച്ചിരിക്കും. അദ്ദേഹത്തിന്റെ കദന കഥ അങ്ങനെ പതിയെ ചുരുളഴിഞ്ഞു. 10000 രൂപയും താമസവും ഭക്ഷണവും മോഹിച്ചാണ് സത്യപ്രകാശ് ശർമ്മയുടെ ജോലിക്കാരനായത്. ബഹുനിലകെട്ടിടങ്ങളുടെ പടികൾ കയറിയിറങ്ങി ആരോഗ്യം ക്ഷയിച്ചതായും കേരളത്തിലൊരു ജോലി തരപ്പെടുത്തികൊടുക്കാമോ എന്നും ദാദ ചോദിച്ചു. നോക്കട്ടെ എന്ന് പറഞ്ഞു അദ്ദേഹത്തെ സമാധാനിപ്പിച്ചു.

സുഹൃത്തായ ഫാസിൽ താമസിച്ചിരുന്നത് സത്യപ്രകാശ് ശർമ്മയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കെട്ടിടത്തിലാണ്. അവിടെ പോകുമ്പോൾ സ്റ്റെയർകേസ് തുടക്കുന്ന രാമു ഭായിയെ കാണാം. എന്നാൽ അവിടെ വച്ചു സംസാരിക്കരിക്കരുതെന്നു പുള്ളി ആംഗ്യം കാണിക്കും. ഞാൻ യാതൊരു പരിചയവുമില്ലാത്തതുപോലെ ഫാസിലിന്റെ റൂമിലേക്ക് പോകും. അവധിദിവസങ്ങളിൽ രാമു ഭായിയുമായുള്ള സൗഹൃദസംഭാഷണം തുടർന്നു. വൈകാതെ ദാദയിൽ നിന്നും ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞു. സത്യപ്രകാശ് ശർമ്മയുടെ മൂന്നാമത്തെ മകൻ രാഹുൽ അദ്ദേഹത്തിന്റെ സ്വന്തം മകനല്ല. കടുത്ത മദ്യപാനത്തെത്തുടർന്നു രോഗിയായി മരണപ്പെട്ട സഹാദരന്റെ മകനാണ്. അനീസും റാബിയയും താമസിക്കുന്ന 75-ാം നമ്പർ കെട്ടിടം രാഹുലിന്റെ പേരിലാണത്രെ.

റൂം ക്ലീൻ ചെയ്യാൻ വരുന്ന രാമു ഭായിയെ വീട്ടിൽ എല്ലാവർക്കും അറിയാം. ലീവിന് നാട്ടിൽ പോയി വരുമ്പോൾ കൊണ്ടുവരുന്ന പലഹാരങ്ങളിൽ ഒരു പങ്ക്  അദ്ദേഹത്തിനും നൽകും. ഒരിക്കൽ നാട്ടിൽ പോയി വന്നപ്പോൾ ഒരു കൺസ്‌ട്രക്‌ഷൻ കമ്പനിയിൽ ജോലി സാധ്യതയുണ്ടെന്ന് ഞാൻ ദാദയോട് പറഞ്ഞു. എന്നാൽ അദ്ദേഹം താല്പര്യം കാണിച്ചില്ല. ഒരവധി ദിവസം പതിവ് തുണി അലക്കലും ഉച്ചമയക്കവും കഴിഞ്ഞു ഐഎൻഎ മാർക്കറ്റിൽ പോകാനായി ഇറങ്ങുമ്പോൾ സ്റ്റെയർകേസിൽ രാമു ഭായി ദുഃഖിതനായി ഇരിക്കുന്നത് കണ്ടു. കാര്യമന്വേഷിച്ചപ്പോൾ കടുത്ത കാൽമുട്ട് വേദനയാണെന്നു പറഞ്ഞു. ഇടക്ക് ബസിൽ നിന്നിറങ്ങുമ്പോൾ സംഭവിച്ച കണങ്കാൽ വേദന ഭേദമാക്കിയ ധന്വന്തരം എണ്ണ റൂമിൽ കാണുമല്ലോ എന്ന് അപ്പോഴാണോർത്തത്. ഒരു കുപ്പിയിൽ കുറച്ചൊഴിച്ചു രാമു ഭായിക്ക് കൊടുത്തു. അടുത്തയാഴ്ച കാണുമ്പോൾ ദാദ ഉന്മേഷവാനായിരുന്നു. മുട്ട് വേദന മാറ്റിയ എണ്ണയെ കുറിച്ചാണ് ചോദ്യമെല്ലാം. സൗത്ത് എക്സ്റ്റെൻഷനിലെ കോട്ടക്കൽ ആര്യ വൈദ്യശാലയിൽ നിന്നും വാങ്ങിയതാണെന്നു പറഞ്ഞപ്പോൾ നാട്ടിൽ കൊണ്ടുപോകാനാണ് ഒരു കുപ്പി വാങ്ങി തരുമോ എന്നായി അടുത്ത ആവശ്യം. വർഷത്തിൽ ഒരിക്കലാണ് ദാദ ബംഗാളിലേക്ക് പോകാറ്. അത്തവണ കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ധന്വന്തരം എണ്ണയുമായാണ് അദ്ദേഹം ട്രെയിൻ കയറിയത്.

രാമു ഭായി നാട്ടിൽ പോയിരിക്കുകയാണെന്നു ബഹുനിലകെട്ടിടങ്ങളിലെ താമസക്കാർ എല്ലാവരും അറിയും. കാരണം രണ്ട്-മൂന്ന് ദിവസം കൊണ്ട് തന്നെ പൊടിയും അഴുക്കും പിടിച്ചു എല്ലാം വൃത്തിഹീനമായിട്ടുണ്ടാകും. ഒരു മാസത്തിനു ശേഷം തിരിച്ചെത്തിയ രാമു ഭായി മാന്ത്രിക എണ്ണ ഉപയോഗിച്ച് കൈകാൽ വേദന മാറിയവരുടെ വിശേഷങ്ങൾ പറയാൻ തുടങ്ങി. ധന്വന്തരം എണ്ണക്കു ഗ്രാമത്തിൽ ആവശ്യക്കാർ ഏറെയാണെന്നും അടുത്തതവണ പോകുമ്പോൾ മൂന്ന് നാല് കുപ്പി കൊണ്ടുപോകണമെന്നും ക്യാഷ് മുൻ‌കൂർ ഏൽപ്പിക്കാമെന്നും ധാരണയായി.

ഇതിനിടെ മീറ്ററിൽ കൃത്രിമം കാണിച്ചു വൈദ്യുതി തട്ടിപ്പ് നടത്തിയതിനു സത്യപ്രകാശ് ശർമ്മയ്ക്ക് വൈദ്യുതി ബോർഡ് അധികൃതർ ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഈ വിവരമറിഞ്ഞ രാമു ഭായിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. മക്കാൻ മാലിക്ക് വൈദ്യുതി തട്ടിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായെന്നും അതുവഴി ലക്ഷങ്ങൾ ലാഭിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിനിടെ അയൽക്കാരൻ ത്രിലോക് ബസു വഴി തന്റെ മകന് കേരളത്തിലെ ഒരു ഹോട്ടലിൽ ജോലി കിട്ടിയ വിവരം ദാദ അറിയിച്ചു.

അങ്ങനെയിരിക്കെ ഒരിക്കൽ നാട്ടിൽ പോയ ദാദ ഒരു മാസം കഴിഞ്ഞിട്ടും മടങ്ങി വന്നില്ല. വിവരമറിയാൻ വിളിച്ചപ്പോൾ ശമ്പളം കൂട്ടിത്തരാതെ ഇനി വരില്ലെന്ന് സത്യപ്രകാശ് ശർമ്മയെ അറിയിച്ചിട്ടുണ്ടെന്ന് മറുപടി കിട്ടി. രാമു ഭായിയുടെ സേവനം കിട്ടാതെ ബഹുനിലകെട്ടിടങ്ങളൊക്കെ പൊടി പിടിച്ചു പ്രേതഭവനങ്ങൾ പോലെയായി. ഒടുവിൽ രാമു ഭായിയുടെ സമർദ്ദതന്ത്രം ഫലം കണ്ടു. രണ്ടായിരം രൂപ ശമ്പളവർദ്ധനവ് നൽകാൻ സത്യപ്രകാശ് ശർമ്മ നിർബന്ധിതനായി. ദാദ തിരിച്ചെത്തി പതിവ് ജോലികളിൽ വ്യാപൃതനായി.

ഡൽഹിയോട് വിടപറയാൻ തീരുമാനിച്ച വിവരം ഞാൻ ദാദയെ അറിയിച്ചു. റൂമിലെ കട്ടിൽ, മേശ, കസേര, കൂളർ തുടങ്ങിയവ പകുതി വിലക്ക് വിൽക്കാൻ രാമു ഭായിയാണ് സഹായിച്ചത്. ഉചിതമായ ഒരു പാരിതോഷികവും ഞാൻ അദ്ദേഹത്തിന് നൽകി. ജനുവരിയിലെ ആ തണുത്ത പ്രഭാതത്തിൽ എയർപോർട്ടിലേക്ക് പോകാൻ ഞാൻ റെഡി ആയപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു. രാമു ഭായിയാണ്. ലഗേജുകൾ ചുമന്നു റോഡ് വരെ എന്നെ അനുഗമിച്ചു. ഓല ടാക്സിയിൽ കയറുമ്പോൾ ദാദയോട് ഞാൻ യാത്രപറഞ്ഞു - ठीक है रामु भाई फिर मिलेंगे l