About Me

My photo
Former Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters (Thiruvananthapuram), Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Educational Support Services (Dubai), The New Indian Express, Madhyamam and Kerala Kaumudi.

Friday, November 21, 2025

പ്രവാസി

 


ചില മനുഷ്യരങ്ങനെയാണ്. ഹൃദ്യമായ സംസാരവും പെരുമാറ്റവും കൊണ്ട് നമ്മളറിയാതെ മനസ്സിൽ കയറിക്കൂടും. അങ്ങനൊരാളെ ഈയടുത്ത് ഭാര്യയുടെ വീട്ടിൽ വച്ച് വർഷങ്ങൾക്ക് ശേഷം കാണാനിടയായി. കണ്ടപാടെ അദ്ദേഹം ചോദിച്ചത് 'താടിയൊക്കെ നരച്ചല്ലോ ഷിയാസിക്ക' എന്നാണ്. വർഷങ്ങൾ ഒരുപാട് കടന്നുപോയിരിക്കുന്നു. 10 വർഷം മുൻപ് ജോലി അന്വേഷിച്ചു ദുബായിൽ വിമാനമിറങ്ങുമ്പോൾ Toyota Hilux മായ് അളിയനോടൊപ്പം സ്വീകരിക്കാനെത്തിയ ചെറുപ്പക്കാരൻ. അളിയനുള്ള അരിപ്പത്തിരി-ചിക്കൻ ഫ്രൈ പൊതിയോടൊപ്പം ലിജാസിനും പ്രത്യേകം ഒരു പൊതി കരുതിയിരുന്നു. റൂമിൽ പോയി കഴിക്കാൻ പറഞ്ഞിട്ട് കേൾക്കാതെ വഴിവക്കിൽ ഇരുന്ന് കഴിക്കാൻ മനസ്സുകാണിച്ച നാട്ടിൻപുറത്തുകാരൻ. ദുബായിൽ യൂണിയൻ മെട്രോയുടെ തൊട്ടടുത്തും പിന്നീട് എയർപോർട്ട് ഫ്രീസോണിലും എനിക്ക് താമസസൗകര്യം ശരിയാക്കിത്തന്ന മനുഷ്യസ്നേഹി. അവധി ദിവസങ്ങളിൽ Toyota Hilux മായ് വരുന്ന അദ്ദേഹത്തോടൊപ്പം ദുബായ്, ഷാർജ ഒക്കെ കറങ്ങിയതും ഗഫൂർക്കയുടെ തട്ടുകടയിൽ പോയതുമൊക്കെ നിറമുള്ള ഓർമകളാണ്.

ദുബായിൽ റൂംമേറ്റായിരുന്ന പെരുമ്പാവൂരുകാരൻ സാദിക്കിനെ എങ്ങനെ മറക്കാനാണ്. Carrefour ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായ അദ്ദേഹവുമൊത്താണ് റാസൽഖൈമ സന്ദർശിച്ചത്. കുന്നുകളും ചതുപ്പുനിലങ്ങളുമുള്ള പ്രകൃതിരമണീയമായ സ്ഥലം. അവിടുത്തെ സൂര്യാസ്തമയം കാപ്പിൽ കായലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. വിസിറ്റ് വിസയുടെ കാലാവധി കഴിയാറായി നാട്ടിലേക്കു തിരികെ പോകുന്ന വിവരം പറഞ്ഞപ്പോൾ സാദിക്ക് ഒരു നിമിഷം നിശബ്ദനായി. നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം അദ്ദേഹം എനിക്ക് ബിരിയാണി വാങ്ങി തന്നു. തിരികെ റൂമിലേക്ക് നടക്കുമ്പോൾ പഴ്സിൽ നിന്നും 50 Dirhams എടുത്ത് എന്റെ നേരെ നീട്ടി. ഞാൻ സ്നേഹത്തോടെ നിരസിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അങ്ങനൊരു നാട്ടുനടപ്പ് ഉണ്ടെന്നാണ്. നാട്ടിൻപുറത്തെ നന്മകളാൽ മഹാനഗരത്തെ സമൃദ്ധമാക്കുന്ന മനുഷ്യർ.

 


Tuesday, November 4, 2025

ജുലെനയിലെ നവദമ്പതികൾ



ഡൽഹിയെക്കുറിച്ചെഴുതുമ്പോഴൊക്കെ അറിയാതെ കടന്നു വരുന്ന പേരാണ് അനീസിന്റെത്. അദ്ദേഹത്തെ പരിചയപ്പെടുന്നത് SIO നേതാവും പ്രസ് അക്കാദമിയിൽ എന്റെ സഹപാഠിയുമായിരുന്ന സാദിക്ക് മമ്പാട് വഴിയാണ്. ഡൽഹിയിൽ ജോലി കിട്ടി പോകുന്ന വിവരം പറഞ്ഞപ്പോൾ അവിടെ ജാമിയ മിലിയ സർവകലാശാലയിൽ ഒരു പരിചയക്കാരനുണ്ടെന്നും വേണ്ട സഹായം ചെയ്യുമെന്നും പറഞ്ഞാണ് സാദിക്ക് അനീസിന്റെ നമ്പർ തന്നത്. സരായ് ജുലെനയിൽ എത്തിയപാടെ അനീസിന്റെ നമ്പർ ഡയൽ ചെയ്തു. കാമ്പസിലാണെന്നും വൈകിട്ട് കാണാമെന്നും മറുപടി കിട്ടി. തമ്പി ചേട്ടന്റെ കേരള ഹോട്ടലിനു മുൻപിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അനീസ് റൂമിലേക്ക് ക്ഷണിക്കുകയും സഹവാസിയായ സമീർ ബാബുവിനെ പരിചയപ്പെടുത്തുകയും ചെയ്‌തു. സരായ് ജുലെനയിൽ താമസസ്ഥലം ശരിയാക്കി തരാമെന്ന് ഇരുവരും ഉറപ്പ് നൽകി. പറഞ്ഞതുപോലെ സത്യപ്രകാശ് ശർമ്മയുടെ കെട്ടിടത്തിൽ സമീർ ബാബു റൂം തരപ്പെടുത്തി. 

താമസിയാതെ ഞാൻ അനീസിന്റെ റൂമിലെ ഒരു നിത്യസന്ദർശകനായി മാറി. എപ്പോൾ ചെന്നാലും കട്ടൻ ചായ കിട്ടും. ജാമിയ മിലിയയിൽ പഠിക്കുന്ന മലയാളികളിൽ ഒട്ടുമിക്കവരെയും അനീസ് വഴിയാണ് പരിചയപ്പെട്ടത്. അവധിദിവസങ്ങളിൽ അനീസിന്റെ ക്ഷണം സ്വീകരിച്ചു അദ്ദേഹത്തിന്റെ റൂമിൽ ബിരിയാണി കഴിക്കാൻ പോയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിക്കാരനല്ലാതിരുന്നിട്ടും അനീസിന്റെ ക്ഷണപ്രകാരം പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. അനീസും സുഹൃത്തുക്കളും ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ എന്റെ റൂമിലെത്തിയത് നാട്ടിൽ ക്രിക്കറ്റ് മത്സരം കാണുന്ന ആൾക്കൂട്ടത്തിന്റെ പ്രതീതി സൃഷ്ടിച്ചു. അങ്ങനെയിരിക്കെ ഒരവധിദിവസം ഞാൻ അനീസിന്റെ റൂമിലെത്തിയപ്പോൾ കാണുന്നത് ഒരുപ്പയെയും മകളെയുമാണ്. സ്റ്റെയർകേസ് ഇറങ്ങിവന്ന അനീസാണ് അവരെ പരിചയപ്പെടുത്തിയത്. നാട്ടിൽ നിന്നും ജാമിയയിൽ അഡ്മിഷൻ എടുക്കാൻ വന്ന റാബിയയും ഉപ്പയും ആയിരുന്നത്. പക്ഷെ റാബിയക്ക് താമസിക്കാൻ  സ്വന്തം റൂം ഒഴിഞ്ഞുകൊടുത്ത അനീസിന്റെ വിശാലമനസ്കത എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. പിൽക്കാലത്ത് അനീസിന്റെയും റാബിയയുടെയും നിക്കാഹ് കഴിഞ്ഞ വാർത്ത അറിഞ്ഞപ്പോഴാണ് കാര്യങ്ങൾ തിരിഞ്ഞത്. 

നവദമ്പതികൾ സരായ് ജുലെനയിലും ജാമിയ നഗറിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി. സാഗർ അപ്പാർട്മെന്റിലേക്ക് താമസം മാറിയ നവദമ്പതികൾക്ക് ആശംസയറിയിക്കാൻ ഞാനും ഫാസിലുമൊന്നിച്ചാണ്‌ പോയത്. നവവധുവാണ് കട്ടൻ ചായ തയാറാക്കി വിരുന്നുകാരെ സ്വീകരിച്ചത്. അനീസും റാബിയയും വീട്ടിൽ ചിരപരിചിതരായിരുന്നു. ഒരിക്കൽ ലീവിന് നാട്ടിൽ വന്നിട്ട് പോകുമ്പോൾ നവദമ്പതികൾക്ക് കൊടുക്കാൻ പ്രത്യേകം പലഹാരങ്ങൾ തന്ന് വിട്ടിരുന്നു. നാട്ടിൽ മലയാളം ചാനലുകളിൽ ജോലി സാധ്യതയുണ്ടോ എന്നന്വേഷിക്കുന്നതിനിടെയാണ് മീഡിയ വൺ ചാനൽ തുടങ്ങുന്ന വിവരമറിഞ്ഞത്. അനീസ് മുൻകയ്യെടുത്ത് മീഡിയ വണ്ണിൽ എൻട്രി തരപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ പ്രതീക്ഷ അസ്ഥാനത്തായി. താമസിയാതെ അനീസും റാബിയയും തൊട്ടടുത്ത കെട്ടിടത്തിൽ അഞ്ജുവിന്റെയും ശിവയുടെയും അയൽക്കാരായി താമസം തുടങ്ങി. ഇടക്കൊരു ദിവസം പെരുന്നാളിന് എന്നെ വിളിച്ചു ബിരിയാണി തന്നു. ജാമിയയിലും ജെ എൻ യു വിലുമായി പഠനം പൂർത്തിയാക്കി ഇരുവരും കേരളത്തിലേക്ക് മടങ്ങി. മാധ്യമത്തിൽ ജോലി കിട്ടിയ ഞാനും വൈകാതെ  കേരളത്തിലെത്തി. എന്തുകൊണ്ടോ തമ്മിൽ കാണാൻ കഴിഞ്ഞില്ല. 

ഡൽഹിയിലേക്കുള്ള എന്റെ രണ്ടാം വരവിൽ അനീസിനെ വല്ലാതെ മിസ് ചെയ്തു. ഫാസിൽ പറഞ്ഞാണ് അനീസ് അബുദാബിയിൽ ഷെയ്ഖ് ആയ വിവരം അറിഞ്ഞത്. ഒരുപാട് സന്തോഷം തോന്നി. ഡൽഹിയോട് വിടപറഞ്ഞു നാട്ടിൽ തിരിച്ചെത്തി 'My दिल्ली Decade' എന്ന ഓർമ്മക്കുറിപ്പ് എഴുതിയപ്പോൾ അനീസുമായി വീണ്ടും ബന്ധം സ്ഥാപിച്ചു. വാട്സാപ്പ് വഴി വിശേഷങ്ങളൊക്കെ പങ്കുവച്ചു. റാബിയ 'My दिल्ली Decade' നെക്കുറിച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പഴയ സൗഹൃദം പൊടിതട്ടിയെടുത്തു. പിന്നീട് ഡൽഹി കഥകൾ LinkedIn ൽ പബ്ലിഷ് ചെയ്തപ്പോൾ അനീസിനെ ആ പ്ലാറ്റ്ഫോമിൽ കണ്ടെത്താനുള്ള ശ്രമമായി. ഒടുവിൽ അടുത്തിടെയാണ് എത്തിക്കൽ ഹാക്കേഴ്‌സിനെപ്പോലും കബളിപ്പിച്ചുകൊണ്ട് കാണാമറയത്തായിരുന്ന അദ്ദേഹത്തെ കണ്ടെത്തുന്നത്. Aneesudheen KT എന്ന എസ്എസ്എൽസി ബുക്കിലും ഫേസ്ബുക്കിലും കൊടുത്തിരിക്കുന്ന സ്പെല്ലിങ് Anisudheen KT എന്നാക്കിയാണ് അദ്ദേഹം സെർച്ച് എഞ്ചിനെ ഇത്രയും നാൾ വഴി തെറ്റിച്ചത്. ഇങ്ങനെയൊക്കെയാണെങ്കിലും അനീസും റാബിയയും ഇല്ലാത്ത ഡൽഹി കഥകൾ ചുക്കില്ലാത്ത കഷായം പോലെയാണ്.

Quest for mouthwatering parotta and classic pairings


Often dubbed as the 'national dish of Kerala', parotta has a unique place in the state's modern culinary culture. I have heard from my mother about a four-year-old boy who used to buy parotta from a nearby hotel most evenings and eat it with milk and sugar. His relationship with parotta, which began in childhood, endures to this day, whether in Kerala or outside.

Let’s begin with the parotta-sambar combination that I enjoyed in the morning at Saji Chettan's hotel in Nellippally during my time at Govt. Polytechnic College in Punalur. My first experience with Malabar parotta occurred when I attended the State Inter-Polytechnic Arts Festival at Thunchan Parambu in Tirur. The parotta and egg masala that I savoured from Malabar Hotel in Delhi and the parotta served with Kottayam-style chicken roast at Annie’s Kerala Kitchen remain memorable. During my job search in Dubai, I encountered a Korean national who visited Kerala Cafeteria near Union Metro Station every morning to enjoy parotta rolls, which made me realise that parotta has gained international fame.

The entry of different varieties – kuthu parotta, coin parotta, nool parotta and bun parotta, further cemented parotta’s status as a hot seller. Numerous eateries in Kollam, my hometown, offer these versions, and Qahwa Restaurant in Pallimukku comes first on the list. The kizhi parotta available at the Ezhuthani Hotel in Keralapuram has garnered its own dedicated following. The banana leaf-wrapped parotta paired with vegetable stew served at a tea shop near my in-laws' house in Mananakku is considered the finest in terms of local flavour. However, the parotta-egg curry combo that I enjoyed at Jabbar Ekka's thattukada in Karbala Junction during my studies at Fatima Mata National College in Kollam stands out.


 

Saturday, November 1, 2025

രാമു ഭായി

 

ഡൽഹിയിലെ സംഭവബഹുലമായ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ അനേകം മനുഷ്യർക്കിടയിൽ നാലാളുടെ ജോലി ഒറ്റക്ക് ചെയ്തിരുന്ന ഒരു കുറിയ മനുഷ്യനുണ്ടായിരുന്നു. അടുപ്പമുള്ളവർ ദാദ എന്നുവിളിച്ചിരുന്ന രാമു ഭായി. കൗമാരത്തിന്റെ അവസാന പകുതിയിൽ സരായ് ജുലെനയിലെ പൗരപ്രമുഖനായ സത്യപ്രകാശ് ശർമ്മയുടെ വീട്ടിൽ ജോലിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശി.

അഞ്ച് ബഹുനിലകെട്ടിടങ്ങളുടെ മാലിക്ക് ആയിരുന്നു സത്യപ്രകാശ് ശർമ്മ. പല രൂപഭാവത്തിലുള്ള ready-to-rent മുറികളുള്ള ഈ കെട്ടിടങ്ങളുടെ പരിപാലനമായിരുന്നു രാമു ഭായിയുടെ പ്രധാന ജോലി. ഇടക്ക് ബ്രോക്കറായും പ്ലംബറായും മേസ്തിരിയായും വേഷം മാറും. രാവിലെ 3.30 നു എല്ലാ കെട്ടിടങ്ങളിലെയും മോട്ടോർ ഓൺ ചെയ്യുന്നതോടെ രാമു ഭായിയുടെ ഒരു ദിവസം ആരംഭിക്കും. Early morning shift ഉള്ള ദിവസങ്ങളിൽ ഓഫീസിലേക്ക് പോകാനിറങ്ങുമ്പോൾ ഗലിയിൽ ദാദയുണ്ടാകും.

ഒരു ദിവസം രാവിലെ ഭക്ഷണം കഴിക്കാൻ ഇറങ്ങുമ്പോൾ ഗേറ്റിനടുത്ത് രാമു ഭായിയെ പതിവില്ലാതെ കാണാനിടയായി. കാര്യമന്വേഷിച്ചപ്പോൾ ആക്രിക്കാരനെ കാത്തുനിൽക്കുകയാണെന്നു പറഞ്ഞു. ഒരു കെട്ട് പഴയ പത്രവും വാടകക്കാർ ഉപേക്ഷിച്ചുപോയ കുറച്ചു സ്റ്റീൽ പാത്രങ്ങളും. മക്കാൻ മാലിക്ക് അറിയാതെ വിൽക്കാനുള്ള പരിപാടിയാണ്. പത്രക്കെട്ടിന്‌ മുകളിലിരിക്കുന്ന ഒരു പുതിയ ഫയൽ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഫയൽ എടുത്ത് മറിച്ചു നോക്കി. സയ്യിദ് സമീർ എന്ന മലയാളിയുടെ SSLC ബുക്ക് ഉൾപ്പടെയുള്ള സർട്ടിഫിക്കറ്റുകളാണ്. ഇതെവിടുന്നു കിട്ടി എന്ന ചോദ്യത്തിന് രാമു ഭായി വ്യക്തമായി ഉത്തരം നൽകിയില്ല.

ജാമിയ മിലിയ സർവകലാശാലയിൽ അഡ്മിഷൻ നടക്കുന്ന സമയമാണ്. നാട്ടിൽ നിന്നും വന്ന ആരോ ഏതോ റൂമിൽ മറന്നുവച്ചതാകും എന്ന നിഗമനത്തിലെത്തി. ആ ഫയൽ അന്വേഷിച്ചു അതിന്റെ ഉടമ വരുമെന്നും അതില്ലാതെ പഠനം മുടങ്ങുമെന്നും അതിനാൽ ആക്രിക്കാരന് കൊടുക്കരുതെന്നും പറഞ്ഞു നോക്കി. രാമു ഭായിക്ക് കുലുക്കമില്ല. പതിയെ തന്ത്രം മാറ്റി. വൈകിട്ടത്തെ ചായയും സമൂസയും ഓഫർ ചെയ്തതോടെ ഫയൽ എന്റെ കയ്യിലെത്തി. ഫയൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഒരു ലാൻഡ്‌ലൈൻ നമ്പർ കിട്ടി. അപ്പോൾ തന്നെ വിളിച്ചു. സയ്യിദ് സമീറിന്റെ വീടാണ്. കാര്യം പറഞ്ഞു. വൈകാതെ ആൾ നേരിട്ടെത്തി ഫയൽ കൈപ്പറ്റി ഒരു താങ്ക്‌സും പറഞ്ഞു പോയി. അന്ന് ഫയലുമായ പോയ സയ്യിദ് സമീർ പിന്നീട് PhD കരസ്ഥമാക്കി.

ഇതിനിടെ ആഴ്ചയിലൊരിക്കൽ റൂം ക്ലീൻ ചെയ്യാൻ വരാമെന്നു രാമു ഭായി സമ്മതിച്ചു. സത്യപ്രകാശ് ശർമ്മ അറിയരുതെന്ന ഉപാധി ഞാനും അംഗീകരിച്ചു. അവധിയുള്ള ദിവസങ്ങളിൽ ടെറസിലെ അരമതിലിൽ രാമു ഭായിയുമായി സംസാരിച്ചിരിക്കും. അദ്ദേഹത്തിന്റെ കദന കഥ അങ്ങനെ പതിയെ ചുരുളഴിഞ്ഞു. 10000 രൂപയും താമസവും ഭക്ഷണവും മോഹിച്ചാണ് സത്യപ്രകാശ് ശർമ്മയുടെ ജോലിക്കാരനായത്. ബഹുനിലകെട്ടിടങ്ങളുടെ പടികൾ കയറിയിറങ്ങി ആരോഗ്യം ക്ഷയിച്ചതായും കേരളത്തിലൊരു ജോലി തരപ്പെടുത്തികൊടുക്കാമോ എന്നും ദാദ ചോദിച്ചു. നോക്കട്ടെ എന്ന് പറഞ്ഞു അദ്ദേഹത്തെ സമാധാനിപ്പിച്ചു.

സുഹൃത്തായ ഫാസിൽ താമസിച്ചിരുന്നത് സത്യപ്രകാശ് ശർമ്മയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കെട്ടിടത്തിലാണ്. അവിടെ പോകുമ്പോൾ സ്റ്റെയർകേസ് തുടക്കുന്ന രാമു ഭായിയെ കാണാം. എന്നാൽ അവിടെ വച്ചു സംസാരിക്കരിക്കരുതെന്നു പുള്ളി ആംഗ്യം കാണിക്കും. ഞാൻ യാതൊരു പരിചയവുമില്ലാത്തതുപോലെ ഫാസിലിന്റെ റൂമിലേക്ക് പോകും. അവധിദിവസങ്ങളിൽ രാമു ഭായിയുമായുള്ള സൗഹൃദസംഭാഷണം തുടർന്നു. വൈകാതെ ദാദയിൽ നിന്നും ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞു. സത്യപ്രകാശ് ശർമ്മയുടെ മൂന്നാമത്തെ മകൻ രാഹുൽ അദ്ദേഹത്തിന്റെ സ്വന്തം മകനല്ല. കടുത്ത മദ്യപാനത്തെത്തുടർന്നു രോഗിയായി മരണപ്പെട്ട സഹാദരന്റെ മകനാണ്. അനീസും റാബിയയും താമസിക്കുന്ന 75-ാം നമ്പർ കെട്ടിടം രാഹുലിന്റെ പേരിലാണത്രെ.

റൂം ക്ലീൻ ചെയ്യാൻ വരുന്ന രാമു ഭായിയെ വീട്ടിൽ എല്ലാവർക്കും അറിയാം. ലീവിന് നാട്ടിൽ പോയി വരുമ്പോൾ കൊണ്ടുവരുന്ന പലഹാരങ്ങളിൽ ഒരു പങ്ക്  അദ്ദേഹത്തിനും നൽകും. ഒരിക്കൽ നാട്ടിൽ പോയി വന്നപ്പോൾ ഒരു കൺസ്‌ട്രക്‌ഷൻ കമ്പനിയിൽ ജോലി സാധ്യതയുണ്ടെന്ന് ഞാൻ ദാദയോട് പറഞ്ഞു. എന്നാൽ അദ്ദേഹം താല്പര്യം കാണിച്ചില്ല. ഒരവധി ദിവസം പതിവ് തുണി അലക്കലും ഉച്ചമയക്കവും കഴിഞ്ഞു ഐഎൻഎ മാർക്കറ്റിൽ പോകാനായി ഇറങ്ങുമ്പോൾ സ്റ്റെയർകേസിൽ രാമു ഭായി ദുഃഖിതനായി ഇരിക്കുന്നത് കണ്ടു. കാര്യമന്വേഷിച്ചപ്പോൾ കടുത്ത കാൽമുട്ട് വേദനയാണെന്നു പറഞ്ഞു. ഇടക്ക് ബസിൽ നിന്നിറങ്ങുമ്പോൾ സംഭവിച്ച കണങ്കാൽ വേദന ഭേദമാക്കിയ ധന്വന്തരം എണ്ണ റൂമിൽ കാണുമല്ലോ എന്ന് അപ്പോഴാണോർത്തത്. ഒരു കുപ്പിയിൽ കുറച്ചൊഴിച്ചു രാമു ഭായിക്ക് കൊടുത്തു. അടുത്തയാഴ്ച കാണുമ്പോൾ ദാദ ഉന്മേഷവാനായിരുന്നു. മുട്ട് വേദന മാറ്റിയ എണ്ണയെ കുറിച്ചാണ് ചോദ്യമെല്ലാം. സൗത്ത് എക്സ്റ്റെൻഷനിലെ കോട്ടക്കൽ ആര്യ വൈദ്യശാലയിൽ നിന്നും വാങ്ങിയതാണെന്നു പറഞ്ഞപ്പോൾ നാട്ടിൽ കൊണ്ടുപോകാനാണ് ഒരു കുപ്പി വാങ്ങി തരുമോ എന്നായി അടുത്ത ആവശ്യം. വർഷത്തിൽ ഒരിക്കലാണ് ദാദ ബംഗാളിലേക്ക് പോകാറ്. അത്തവണ കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ധന്വന്തരം എണ്ണയുമായാണ് അദ്ദേഹം ട്രെയിൻ കയറിയത്.

രാമു ഭായി നാട്ടിൽ പോയിരിക്കുകയാണെന്നു ബഹുനിലകെട്ടിടങ്ങളിലെ താമസക്കാർ എല്ലാവരും അറിയും. കാരണം രണ്ട്-മൂന്ന് ദിവസം കൊണ്ട് തന്നെ പൊടിയും അഴുക്കും പിടിച്ചു എല്ലാം വൃത്തിഹീനമായിട്ടുണ്ടാകും. ഒരു മാസത്തിനു ശേഷം തിരിച്ചെത്തിയ രാമു ഭായി മാന്ത്രിക എണ്ണ ഉപയോഗിച്ച് കൈകാൽ വേദന മാറിയവരുടെ വിശേഷങ്ങൾ പറയാൻ തുടങ്ങി. ധന്വന്തരം എണ്ണക്കു ഗ്രാമത്തിൽ ആവശ്യക്കാർ ഏറെയാണെന്നും അടുത്തതവണ പോകുമ്പോൾ മൂന്ന് നാല് കുപ്പി കൊണ്ടുപോകണമെന്നും ക്യാഷ് മുൻ‌കൂർ ഏൽപ്പിക്കാമെന്നും ധാരണയായി.

ഇതിനിടെ മീറ്ററിൽ കൃത്രിമം കാണിച്ചു വൈദ്യുതി തട്ടിപ്പ് നടത്തിയതിനു സത്യപ്രകാശ് ശർമ്മയ്ക്ക് വൈദ്യുതി ബോർഡ് അധികൃതർ ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഈ വിവരമറിഞ്ഞ രാമു ഭായിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. മക്കാൻ മാലിക്ക് വൈദ്യുതി തട്ടിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായെന്നും അതുവഴി ലക്ഷങ്ങൾ ലാഭിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിനിടെ അയൽക്കാരൻ ത്രിലോക് ബസു വഴി തന്റെ മകന് കേരളത്തിലെ ഒരു ഹോട്ടലിൽ ജോലി കിട്ടിയ വിവരം ദാദ അറിയിച്ചു.

അങ്ങനെയിരിക്കെ ഒരിക്കൽ നാട്ടിൽ പോയ ദാദ ഒരു മാസം കഴിഞ്ഞിട്ടും മടങ്ങി വന്നില്ല. വിവരമറിയാൻ വിളിച്ചപ്പോൾ ശമ്പളം കൂട്ടിത്തരാതെ ഇനി വരില്ലെന്ന് സത്യപ്രകാശ് ശർമ്മയെ അറിയിച്ചിട്ടുണ്ടെന്ന് മറുപടി കിട്ടി. രാമു ഭായിയുടെ സേവനം കിട്ടാതെ ബഹുനിലകെട്ടിടങ്ങളൊക്കെ പൊടി പിടിച്ചു പ്രേതഭവനങ്ങൾ പോലെയായി. ഒടുവിൽ രാമു ഭായിയുടെ സമർദ്ദതന്ത്രം ഫലം കണ്ടു. രണ്ടായിരം രൂപ ശമ്പളവർദ്ധനവ് നൽകാൻ സത്യപ്രകാശ് ശർമ്മ നിർബന്ധിതനായി. ദാദ തിരിച്ചെത്തി പതിവ് ജോലികളിൽ വ്യാപൃതനായി.

ഡൽഹിയോട് വിടപറയാൻ തീരുമാനിച്ച വിവരം ഞാൻ ദാദയെ അറിയിച്ചു. റൂമിലെ കട്ടിൽ, മേശ, കസേര, കൂളർ തുടങ്ങിയവ പകുതി വിലക്ക് വിൽക്കാൻ രാമു ഭായിയാണ് സഹായിച്ചത്. ഉചിതമായ ഒരു പാരിതോഷികവും ഞാൻ അദ്ദേഹത്തിന് നൽകി. ജനുവരിയിലെ ആ തണുത്ത പ്രഭാതത്തിൽ എയർപോർട്ടിലേക്ക് പോകാൻ ഞാൻ റെഡി ആയപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു. രാമു ഭായിയാണ്. ലഗേജുകൾ ചുമന്നു റോഡ് വരെ എന്നെ അനുഗമിച്ചു. ഓല ടാക്സിയിൽ കയറുമ്പോൾ ദാദയോട് ഞാൻ യാത്രപറഞ്ഞു - ठीक है रामु भाई फिर मिलेंगे l