ഓണമെപ്പോഴും
ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരാഘോഷമാണ്. ബാല്യത്തിൽ ഞവരൂർ ഫ്രണ്ട്‌സ് ആർട്സ് ആൻറ്
സ്പോർട്സ് ക്ലബ്ബിന്റെ ഓണപ്പരിപാടികൾ ആയിരുന്നു പ്രധാന ആകർഷണം. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
സംഘടിപ്പിച്ചിരുന്ന വടംവലി, ഉറിയടി മത്സരങ്ങൾ അത്യന്തം ആവേശകരമായിരുന്നു.
കൊല്ലം ഫാത്തിമ
കോളേജിലെ അത്തപ്പൂക്കളവും, ചെണ്ടമേളവും, മാവേലിയും, വടംവലിയുമൊക്കെ ജെൻ സിയുടെ ഓണാഘോഷങ്ങളോട്
കിടപിടിക്കുന്നതായിരുന്നു. കോളേജ് യൂണിയൻ കൗൺസിലർ എന്ന നിലയിൽ പുനലൂർ ഗവൺമെന്റ് പോളിടെക്‌നിക്
കോളേജിലെ ഓണാഘോഷത്തിന്റെ സംഘാടകനായി. തെങ്കാശിയിൽ നിന്നും അത്തപ്പൂക്കളത്തിനുള്ള പൂക്കൾ
വാങ്ങിയതും വടംവലി ഉൾപ്പെടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചതുമൊക്കെ തിളക്കമുള്ള ഓർമകളാണ്.
ഓണപ്പാട്ടും, കസേരകളിയും, ഓണസദ്യയും പ്രസ് അക്കാദമിയിലെ ഓണാഘോഷത്തിന് നിറംപകർന്നു.
ഡൽഹിയിലെ ഇൻസ്റ്റന്റ്
ഓണം മലബാർ ഹോട്ടലിലെ വിഭവസമൃദമായ സദ്യയിലൊതുങ്ങി. കേരളത്തിൽ തിരിച്ചെത്തിയപ്പോൾ ശുചിത്വ
മിഷനിലെ സംസ്ഥാന സർക്കാരിന്റെ ഓണാഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു. കുടുംബവീട്ടിൽ ഓണം സമുചിതം
ആഘോഷിക്കാൻ തുടങ്ങിയപ്പോൾ ആ കൂട്ടായ്മയിൽ അംഗമായി. ഓരോ വീട്ടിൽ നിന്നും കൊണ്ടുവരുന്ന
വിഭവങ്ങൾ 'ഓണസദ്യ' വാട്സാപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെടുന്നതോടെ അത്തം പിറക്കും. പത്താം
ദിവസം തിരുവോണ നാളിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് സ്നേഹവും സമത്വവും നിറഞ്ഞ മാവേലി നാടുവാണിരുന്ന
കാലത്തിന്റെ ഓർമ പുതുക്കും.

No comments:
Post a Comment